സ്വന്തം കൺമുമ്പിൽ മകൾ മർദ്ദിക്കപ്പെട്ടിട്ടും അപമാനിക്കപ്പെട്ടിട്ടും അതേ വീട്ടിലേക്ക് തിരികെ അയച്ചത് എന്ത് കുന്തത്തിനാണ്? ദീപ നിശാന്ത്

ശാസ്താംകോട്ട ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നിലമേൽ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് ഭർത്താവ് കിരൺകുമാറിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവായ കിരൺകുമാർ ഒളിവിൽപോയിരിക്കുകയാണ്. വിസ്മയയുടെ മരണത്തിൽ വീട്ടുകാർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. കുറിപ്പിങ്ങനെ,

ഒരു പെൺകുട്ടി കൂടി ജീവിതമവസാനിപ്പിച്ച് കടന്നു പോയിട്ടുണ്ട്.. ആത്മഹത്യ ചെയ്ത വിസ്മയക്ക് ഭർത്താവായ കിരണിൽ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനമാണെന്ന് വാർത്തകൾ പറയുന്നു.അതേപ്പറ്റിയുള്ള വാർത്തകളിതാണ് :-“നൂറ് പവൻ സ്വർണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം രൂപ വിലവരുന്ന ഒരു കാറുമായിരുന്നു വിസ്മയയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ കാറ് ഭർത്താവ് കിരണിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനത്തിന് തുടക്കമായത്.

കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു ഭർത്താവായ കിരണിന്റെ ആവശ്യമെന്നും അത് മകൾ തന്നോട് പറഞ്ഞെന്നും, എന്നാൽ സിസിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും മകളോട് താൻ പറഞ്ഞതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയെന്നും പെൺകുട്ടിയുടെ അച്ഛൻ പറയുന്നു..സിസി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരിൽ രാത്രി 1 മണിയോടെ കിരൺ മകളുമായി വീട്ടിൽ വന്നു. വണ്ടി വീട്ടിൽ കൊണ്ടിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാൻ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പരാതി നൽകി. പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരൺ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

തുടർന്ന് കുറേനാൾ സ്വന്തം വീട്ടിൽ നിന്നതിനു ശേഷം വീണ്ടും ഭർതൃഗൃഹത്തിൽ വിസ്മയ തിരിച്ചെത്തി. പീഡനങ്ങൾ തുടർന്നു. അതേപ്പറ്റി വിസ്മയ ബന്ധുക്കൾക്ക് കാര്യങ്ങൾ തുറന്നു പറഞ്ഞ് മർദ്ദിച്ചതിൻ്റെ ചിത്രമടക്കം അയച്ചുകൊടുത്തിട്ടുമുണ്ട്.”ഇത്രയും കാര്യങ്ങൾ സത്യമാണെങ്കിൽ ആ പെൺകുട്ടിയുടെ മരണത്തിന് വീട്ടുകാർക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്വന്തം കൺമുമ്പിൽ മകൾ മർദ്ദിക്കപ്പെട്ടിട്ടും അപമാനിക്കപ്പെട്ടിട്ടും അതേ വീട്ടിലേക്ക് തിരികെ അയച്ചത് എന്ത് കുന്തത്തിനാണ്?ആ സ്ത്രീധനം കൊടുത്ത തുകയുടെ പകുതി മതിയല്ലോ അതിനൊരു വീടോ ഫ്ലാറ്റോ ഫ്ലാറ്റ് വാങ്ങിക്കൊടുത്ത് അവിടെ തനിച്ചായാലും ജീവിച്ചോളാൻ പറയാൻ. സ്വന്തമായി വരുമാനമുള്ള ഒരു ജോലിക്കായി ശ്രമിക്കാൻ അതിനോടു പറഞ്ഞിരുന്നെങ്കിൽ ആ പെൺകുട്ടി മരിക്കില്ലായിരുന്നുവല്ലോ…നമ്മുടെ സാമൂഹികഭീതി (Social fear ) അതിഭീകരമാണ്.തൻ്റെ പ്രണയം പരാജയപ്പെട്ടെന്ന് പറയാൻ, തൻ്റെ വിവാഹമൊരു പരാജയമാണെന്ന് സമ്മതിക്കാൻ..,താൻ മകൾക്കായി ‘നേടിക്കൊടുത്ത’ ഭർത്താവ് ഒരു പരാജയമാണെന്ന് ബന്ധുക്കൾക്കു മുന്നിൽ സമ്മതിക്കാൻ….ഒന്നും ഒന്നും നമ്മൾ തയ്യാറാവില്ല.. സാമൂഹികഭീതി മൂലം നമ്മൾ നിശ്ശബ്ദരാകും..അതുകൊണ്ടൊക്കെത്തന്നെയാണ് ഇതൊക്കെ വീണ്ടും വീണ്ടും നടക്കുന്നതും…