അപകടത്തിൽപ്പെട്ട സംഘമെത്തിയത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ; രാമനാട്ടുകര സംഭവത്തിൽ ദുരൂഹതയേറുന്നു

കോഴിക്കോട് രാമനാട്ടുകരയിൽ അപകടത്തിൽപ്പെട്ട സംഘമെത്തിയത് കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കാൻ. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഇതോടെ ദുരൂഹതയേറുകയാണ്. ചെർപ്പുളശ്ശേരിയിൽ നിന്നുള്ള സംഘമെത്തിയത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനാണ്. കൊടുവള്ളിയിൽ നിന്നുള്ള സംഘത്തിൽ നിന്നും സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി സൂചനയുണ്ട്. ചെർപ്പുളശ്ശേരി സംഘം മുമ്പും കള്ളക്കടത്ത് സ്വർണം കവർന്നിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ കരിപ്പൂർ പൊലീസിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

രാമനാട്ടുകരയിൽ ഇന്ന് പുലർച്ചെ 4.45നുണ്ടായ അപകടത്തില്‍ കരിപ്പൂരില്‍ നിന്ന് മടങ്ങുകയായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കളാണ് മരിച്ചത്. രാമനാട്ടുകര വൈദ്യരങ്ങാടി പുളിഞ്ചോട് വളവിലാണ് ചരക്കു ലോറിയും ബൊലേറോ കാറും തമ്മില്‍ കൂട്ടിയിടിച്ചത്. കാറില്‍ സഞ്ചരിച്ച വല്ലപ്പുഴ സ്വദേശി മുഹമ്മദ് ഷഹീര്‍, മുളയങ്കാവ് സ്വദേശി നാസര്‍, എലിയപറ്റ സ്വദേശി താഹിര്‍ ഷാ, ചെമ്മന്‍കുഴി സ്വദേശികളായ അസ്സൈനാര്‍, സുബൈര്‍ എന്നിവരാണ് മരിച്ചത്.