പത്താംക്ലാസ് ഫലം അറിയാൻ കാത്തുനിന്നില്ല, വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍

കണ്ണൂര്‍ : പത്താംക്ലാസ് വിദ്യാർത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം കൂട്ടുപുഴ പുതിയ പാലത്തിന് സമീപം ബാരാപ്പുഴയില്‍ നിന്നുമാണ് ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചമുതല്‍ ദുര്‍ഗയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രതീഷ് ഉളിക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഉളിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഇക്കുറി പത്താംക്ലാസ് പരീക്ഷയെഴുതിയ ദുര്‍ഗ ബുധനാഴ്ച ഫലം വന്നപ്പോള്‍ വിജയിച്ചിരുന്നു. ചൊവ്വാഴ്ച വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ ദുര്‍ഗ സമീപത്തെ ടൗണില്‍നിന്ന് ഓട്ടോറിക്ഷ പിടിച്ച് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വന്നിറങ്ങിയിരുന്നു. രക്തം പരിശോധിക്കാന്‍ പോകണമെന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ വിളിച്ചത്. മൂന്നുമണിയോടെ കൂട്ടുപുഴ പാലത്തിന് മുകളിലൂടെ നടന്ന് മാക്കൂട്ടം ഭാഗത്തേക്ക് പോകുന്നത് കണ്ടവരുണ്ട്.

പ്രദേശത്തെ നിരീക്ഷണ ക്യാമറയിലും ദൃശ്യം പതിഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ പാലത്തിനുസമീപം വാഹനം നിര്‍ത്തി പുഴയിലേക്കിറങ്ങിയ രണ്ടുപേരാണ് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം ആദ്യം കണ്ടത്. ഉളിക്കല്‍ പോലീസും ഇരിട്ടി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.