പശ്ചിമ ബംഗാളില്‍ രണ്ടാമതും പൊലീസ് മേധാവിയെ മാറ്റി, സഞ്ജയ് മുഖര്‍ജി പുതിയ ഡിജിപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാമതും പൊലീസ് മേധാവിയെ മാറ്റി. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ മാറ്റമാണ്. ഡിജിപിയായിരുന്ന രാജീവ് കുമാറിനെ മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ സര്‍ക്കാരിന് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്നാണ് ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായിരുന്ന വിവേക് സഹായിയെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചത്. എന്നാല്‍ വിവേക് സഹായിയെ മാറ്റി സഞ്ജയ് മുഖര്‍ജിയെ പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു.

നിയമനത്തിന് ഉടന്‍ പ്രാബല്യമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 1989 ബാച്ച് ഐപിഎസ് ഓഫീസറായ സഞ്ജയ് മുഖര്‍ജി നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ്.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്തയാളായി അറിയപ്പെടുന്ന ഡിജിപി രാജീവ് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റാനും, തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത പദവിയില്‍ നിയമിക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാനും ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.