ധനകാര്യം സിദ്ധരാമയ്യയ്ക്ക്, ഡി.കെയ്ക്ക് നഗരവികസനം, കര്‍ണാടക വകുപ്പുകളില്‍ അന്തിമ ഉത്തരവിറങ്ങി

നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. നകാര്യം, ഇന്റലിജന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നല്‍കി. ഡി കെ ശിവകുമാറിന് സുപ്രധാനവകുപ്പുകൾ നൽകിയില്ല. സിദ്ധരാമയ്യയുടെ നിർദേശങ്ങൾക്കാണ് വകുപ്പ് വിഭജനത്തിലും ഹൈക്കമാൻഡ് പ്രാധാന്യം കൽപ്പിച്ചത്.

ഇന്റലിജന്‍സ് ഒഴികെ ആഭ്യന്തരവകുപ്പ് ജി. പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് & ജിയോളജി വകുപ്പ് എസ്.എസ് മല്ലികാര്‍ജുനും നല്‍കി. മന്ത്രിസഭയിലെ ഏക വനിതാ അംഗം ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് നല്‍കിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീര്‍ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം-കുടുംബക്ഷേമ വകുപ്പും നല്‍കി.

മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്തവണയും ശിവകുമാറിനെ മറികടന്ന് മന്ത്രിസഭാ രൂപീകരണത്തിൽ സിദ്ധരാമയ്യയുടെ അഭിപ്രായങ്ങൾക്കാണ് മേൽക്കൈ ലഭിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളില്‍ ഇരുപത് സീറ്റുകളിലെങ്കിലും വിജയിക്കണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ടാര്‍ഗറ്റ് നല്‍കി. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ സര്‍ക്കാര്‍ 24 പുതിയ മന്ത്രിമാരുള്‍പ്പടെ 34 അംഗ മന്ത്രിസഭ രൂപീകരിച്ചിരുന്നു.