കോവിഡ്: ആരാധനാലയങ്ങളില്‍ അഞ്ചിലേറെ പേര്‍ പാടില്ല; വിലക്കുമായി യു.പി സര്‍ക്കാര്‍

ലഖ്നോ: കോവിഡ്  പ്രതിരോധത്തെ തുടര്‍ന്നുള്ള മുന്‍ കരുതലുകള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആരാധനാലയങ്ങളില്‍ അഞ്ചിലധികം ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നവരാത്രി, റമദാന്‍ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് യുപി  സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത് .

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയില്‍ ലഖ്നോവിലെ ലോക്ഭവനില്‍ ശനിയാഴ്ച രാത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ഈ തീരുമാനം .

4000 ഐ.സി.യു കിടക്കകള്‍ സജ്ജീകരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഇതില്‍ 2000 കിടക്കകള്‍ 24 മണിക്കൂറിനുള്ളിലും 2000 കിടക്കകള്‍ ഒരാഴ്ചക്കുള്ളിലും ഒരുക്കാനാണ് നിര്‍ദേശം. ഇതിന് പുറമെ കൂടുതല്‍ ആംബുലന്‍സുകള്‍ തയാറാക്കി വെക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ശനിയാഴ്ച 24 മണിക്കൂറിനുള്ളില്‍ 12,787 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 48 പേര്‍ക്ക് ജീവന്‍ നഷ്ടമായി . ഇതോടെ ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,76,739 ആയി. 9,085 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.