തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് പോലും സുരേഷ് ഗോപി ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല, ജി വേണുഗോപാല്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണു ഗോപാല്‍. ഇപ്പോള്‍ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെ ആയിരുന്നു ജി വേണുഗോപാല്‍ സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല.- ജി. വേണുഗോപാല്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സുരേഷ് ഗോപി ഈ സൗഹൃദം സിനിമയല്ല, രാഷ്ട്രീയവുമല്ല! മുപ്പത്തിനാല് വര്‍ഷത്തെ പരിചയം. ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒരു ഷോ കാര്‍ഡ് മാത്രം. നവോദയയുടെ ‘ഒന്നു മുതല്‍ പൂജ്യം വരെ’യുടെ ടൈറ്റില്‍സില്‍ ‘ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതു ഗായകന്‍ ജി.വേണുഗോപാല്‍’ കഴിഞ്ഞ അടുത്ത ഷോ കാര്‍ഡ് പുതുമുഖ നടന്‍ സുരേഷ് ഗോപിയുടേതാണ്. ഒരു പ്രാവശ്യം പോലും ഇക്കാണുന്ന വ്യക്തിത്വത്തിന് പിന്നില്‍ ഒരു dual person ഉണ്ടോ എന്ന് തോന്നിക്കാത്ത പെരുമാറ്റം. സംസാരം ചിലപ്പോള്‍ ദേഷ്യത്തിലാകാം. ചിലപ്പോള്‍ സഭ്യതയുടെ അതിര്‍വരമ്ബുകള്‍ കീറി മുറിച്ചു കൊണ്ടാകാം. ചിലപ്പോള്‍ oturight അസംബന്ധമാണോ എന്നും തോന്നിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല. തന്റെ അതികഠിനമായ മനോവ്യഥയിലും പ്രയാസങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും കൂടെ ചേര്‍ത്ത് പിടിച്ച ഓര്‍മ്മകളെ എനിക്കുളളൂ.

സുരേഷിന്റെ ഏതാണ്ടെല്ലാ പ്രതിസന്ധി ഘട്ടങ്ങളും ആ വ്യക്തിത്വത്തിലേക്ക് കൂടുതല്‍ വെളിച്ചം ചൊരിയുന്നവയുമായിരുന്നു. ഒരു വയസ്സുള്ള ലക്ഷ്മിമോളുടെ ദാരുണമായ അന്ത്യം ആ കുടുംബത്തിനെ ദുഃഖത്തിന്റെ തീരാക്കയത്തിലേക്കാണ് തള്ളിവിട്ടത്. ഇനി തിരിച്ച് വരാന്‍ കഴിയുമോ എന്ന് സംശയിച്ച് പോയ ഭ്രാന്തമായ മാനസികാവസ്ഥയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോല്‍ സുരേഷ് ചിറകടിച്ചുയര്‍ന്നു. സിനിമാരംഗത്ത് തന്റെ കൂടി കാര്‍മ്മികത്വത്തില്‍ ഉണ്ടാക്കിയ പ്രസ്ഥാനം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നെല്ലാം അകലുമ്‌ബോള്‍, ആരെക്കുറിച്ചും ഒരു കുത്ത് വാക്ക് പോലുമുരിയാടാതെ നിശ്ശബ്ദനായി അതില്‍ നിന്നകന്നു. ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ട്. ഓഹരി വയ്ക്കുന്ന ആ സിനിമാ ശൈലിയെ ഒരിക്കലും സുരേഷ് പുണര്‍ന്നിട്ടില്ല. സിനിമയുടെ മാരകമായ ഗോസിപ്പ് കോളങ്ങളും വിഷം തുപ്പുന്ന നികൃഷ്ടജീവികളും സുരേഷിനെ സിനിമയുടെ വിസ്മൃതിവൃത്തത്തിലേക്ക് തള്ളാന്‍ ശ്രമിക്കുമ്‌ബോള്‍ ഒരു കപ്പല്‍ച്ചേതത്തിലെന്നപോലെ ആ കുടുംബം ആടിയുലയുന്നത് കണ്ട് ഞാന്‍ പരിഭ്രമിച്ചിട്ടുണ്ട്. അന്ധ ബോധത്തിന്റെ ഉറക്കറയായും, സ്വന്താവകാശത്തുറുങ്കറയായും കണ്ടതിനെയൊക്കെ സുരേഷ് പിന്തള്ളി. താന്‍ ഒരു കാലത്ത് വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇത്തിരിപ്പോലം വരുന്ന ചെക്കന്മാര്‍ തന്റെ വീട്ടിലേക്കൊരു പന്തം കൊളുത്തി പ്രകടനം നടത്തി, വീടൊരു കാരാഗ്രഹമാക്കി മാറ്റിയപ്പോള്‍ നീറിപ്പുകയുന്ന അഗ്‌നിപര്‍വ്വതമാകുന്ന മനസ്സില്‍ സുരേഷ് ചില തീരുമാനങ്ങളെല്ലാമെടുത്തിരുന്നു. നിയന്ത്രിത സ്‌ഫോടനങ്ങളായി അതടുത്ത ദിവസത്തെ മീഡിയയില്‍ നിറഞ്ഞു വന്നു.

സുരേഷിനെ ബഹുമാനിക്കാനും സ്വീകരിക്കാനും ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി. അവരുടെ കേന്ദ്രത്തിലെ തലമൂത്ത നേതാവ് തന്നെ നേരിട്ട് സുരേഷിനെ വിളിപ്പിച്ച് കേരള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പറയുകയായിരുന്നു. അന്നും ഞാന്‍ എന്റെ സ്ഥായിയായ സംശയങ്ങള്‍ ഉന്നയിച്ചു. ‘ഇത് വേണോ സുരേഷേ? രാഷ്ട്രീയം പറ്റുമോ?’ സുരേഷിന്റെ മറുപടി രസകരമായിരുന്നു. ‘രാഷ്ട്രീയത്തില്‍ നമ്മുടെ പ്രതിയോഗികളെ നേരിട്ട് കാണാം, അറിയാം. തുറസ്സായ യുദ്ധമാണ്. സിനിമയില്‍ എതിരാളികളെ തിരിച്ചറിയാന്‍ സാധിക്കില്ല. മുന്നിലുള്ളതിലേറെ കുത്തുകള്‍ പിന്നിലാ കിട്ടുക’. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല സുരേഷിന്റെ നിലനില്‍പ്പുകളൊന്നും. തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ തയ്യാറായിക്കോളൂ എന്ന് പറഞ്ഞ സീനിയര്‍ കേന്ദ്ര നേതാവിനോട് ‘ഇല്ല സര്‍, ഓ. രാജഗോപാല്‍ കഴിഞ്ഞ് മതി മറ്റ് പരിഗണനകള്‍’ എന്ന് പറഞ്ഞത് എനിക്കറിയാം. പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്ബിളില്‍ വച്ച് നീട്ടിയപ്പോള്‍ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

https://www.facebook.com/GVenugopalOnline/posts/3709607302399326?__xts__%5B0%5D=68.ARDw43ZTTlINODXVeOi3LIeiuscQzYu6fuZMu72PKKisBoBZWrwLBYx-HWAcz42yogkBiJWpdEhyN43iEyjAsC-wgixi5WzV4bULHaOn6xN2VNtK_Lq_Js3dlMMIb1UXSJVhjd5BsUTx0YlYCwQ4B-wrqEU_ZF7d0EpcSMjrwSeswZbHSQdQL6IzRY_UgdlJgeOW7Q7kKlfPfO0EdgOpYSRpDG2qDyUJKJEZxLF-uXSii2nNQzHZPxTj4bON9wZ9CrHfvtWKctCWf7e1t7RgjEUeVSjDDV1zcJvRvuOqPrDgy0xRbjsqrSpntdNDAV2WDsJ2dlpI4dGUgoP8LzFoAht8Yg&__tn__=-R