അഞ്ച് ദിവസവും ഷൂട്ടിംഗ് ബെഡ്‌റൂമില്‍, രണ്ട് ചിത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് പ്രിയാമണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. ബിസിനസുകാരനായ മുസ്തഫയുമായി അടുത്തിടെ നടിയുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും നടി സിനിമകളില്‍ സജീവമാണ്. ഇപ്പോള്‍ തന്റെ സിനിമ കരിയറിനെ കുറിച്ച് തുറന്ന് പറയുകയാണ് പ്രിയാ മണി. രണ്ട് ചിത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചും പ്രിയാമണി തുറന്ന് പറയുന്നുണ്ട്. സിനിമയില്‍ എത്തിയ കാലം മുതല്‍ തന്നെ താന്‍ സെലക്ടീവ് ആണെന്നാണ് നടി പറയുന്നത്. തിരക്കഥയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. രണ്ട് ചിത്രങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെന്നും നടി പറയുന്നു.

രണ്ട് തെലുങ്ക് ചിത്രങ്ങളാണ് പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നതെന്ന് നടി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രിയ മണിയുടെ വെളിപ്പെടുത്തല്‍. ‘എന്റെ മാനേജര്‍ പറഞ്ഞിട്ടാണ് ഒരു പ്രോജക്ട് ചെയ്യാന്‍ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസം അഭിനയിച്ചിട്ടും എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പറയുന്നതൊന്ന് എടുക്കുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഫോക്കസില്ല. കൂടെ അഭിനയിച്ച സുമന്തും ഇക്കാര്യം തന്നെ പറഞ്ഞു. എന്നെങ്കിലും സ്‌ക്രിപ്ടില്‍ മാറ്റം വരുത്തിയാല്‍ അഭിനയിക്കാമെന്നു പറഞ്ഞ് ഞാന്‍ പിന്മാറി. അതിന് ശേഷം ആ സിനിമ നിറുത്തിവച്ചു. സംവിധായകന്‍ തന്നെ മാറി.

വേറൊരു സിനിമ അഞ്ച് ദിവസം ഷൂട്ട് ചെയ്തു. നായകന്‍ ഉത്തരേന്ത്യക്കാരനായിരുന്നു. അഞ്ച് ദിവസവും ഒരു ബെഡ്‌റൂമിലായിരുന്നു ഷൂട്ടിംഗ്. ഞങ്ങള്‍ക്കൊപ്പം ഒരു കൊച്ചുകുട്ടിയും അഭിനയിക്കുന്നുണ്ട്. ഒരു ദിവസം പോലും ആ കുടുസുമുറിയില്‍ നിന്ന് പുറത്തേക്ക് വരുന്നില്ല. സത്യത്തില്‍ അതിനുശേഷം എന്താണ് ഷൂട്ട് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് സംവിധായകന് പിടിയുണ്ടായിരുന്നില്ല. എന്തായാലും ആ സിനിമയും ഞാന്‍ ഉപേക്ഷിച്ചു. മൊത്തം കരിയറില്‍ ഈ രണ്ട് മോശം അനുഭവങ്ങളെ ഉണ്ടായിട്ടുള്ളൂ.’ താരം പറഞ്ഞു.