ഒമ്പത് എ പ്ലസും ഒരു എയും, അച്ഛൻ കൊലപ്പെടുത്തിയ ഗോപികയുടെ പത്താം ക്ലാസ് റിസൾട്ട് നൊമ്പരമായി

പയ്യോളിയിൽ ഒരു മാസം മുമ്പ് അച്ഛന്‍ കൊലപ്പെടുത്തിയ ഗോപികകക്ക് എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നത വിജയം. ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്. പരീക്ഷയെഴുതിയ അടുത്ത ദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കുസമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മിനിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി മരിച്ചത്. ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു.

720 പേര്‍ പരീക്ഷയെഴുതിയ പയ്യോളി ടി.എസ്. ജി.വി.എച്ച്.എസ്. സ്‌കൂളിലെ ഫലം വന്നപ്പോള്‍ എല്ലാവരും അന്വേഷിച്ചത് ഗോപികയുടെ റിസള്‍ട്ടായിരുന്നു. ഗോപികയുടെ വിജയം പ്രതീക്ഷിച്ചതാണ്. എങ്കിലും ആ വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനാജനകമായ അനുഭവമായി.

പരീക്ഷ കഴിഞ്ഞ് അവധിക്കാലമാഘോഷിക്കാന്‍ ഒരുങ്ങവേയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗോപികയുടെ അമ്മ സ്വപ്ന മൂന്നു വര്‍ഷം മുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്.