ഉത്തരേന്ത്യയില്‍ കനത്ത മഴ, ഒഴുക്കില്‍പ്പെട്ട് രണ്ട് സൈനികര്‍ മരിച്ചു

കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ വ്യാപക നാശനഷ്ടം. ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തെലു റാം എന്നിവരാണ് മരിച്ചത്. ഇരുവരും പഞ്ചാബ് സ്വദേശികളാണ്. പൂഞ്ച് ജില്ലയില്‍ നിന്ന് സൈനികരുടെ മൃതദേഹം കണ്ടെത്തിയതായാണ് വിവരം.

ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ 7 പേര്‍ മരിച്ചു. ഡല്‍ഹിയിലും കനത്ത മഴ തുടരുകയാണ്. 7 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ലഹോള്‍ സ്പിതി ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. കുളുവില്‍ ദേശീയപാത മൂന്നിന്റെ ഒരു ഭാഗം ഒലിച്ചുപോയി.മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കുളു മണാലി പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടല്‍ തുരങ്കം വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു.

ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. പല സ്ഥലങ്ങളിലും മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതക്കുരിക്കിന് കാരണമായിട്ടുണ്ട്. 24 മണിക്കൂറില്‍ നഗരത്തില്‍ 153 മില്ലിലിറ്റര്‍ മഴ ലഭിച്ചു. 1982ന് ശേഷം ഡല്‍ഹിയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണിത്.

ഡല്‍ഹിയില്‍ മണിക്കൂറുകള്‍ തുടരുന്ന കനത്ത മഴയില്‍ നോയിഡ ഗുരുഗ്രാം അടക്കമുള്ള മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. അവധി റദ്ദാക്കി മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശം നല്‍കി.