കടൽക്കൊലക്കേസ്: നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷ൦ മാത്രം നടപടികൾ അവസാനിപ്പിക്കാമെന്നു സുപ്രിംകോടതി

കടൽക്കൊലക്കേസിൽ നഷ്ടപരിഹാരത്തുക ആദ്യം സുപ്രിംകോടതിയിൽ കെട്ടിവച്ച ശേഷം മാത്രമേ നടപടികൾ അവസാനിപ്പിക്കുകയുള്ളുവെന്ന് സുപ്രിംകോടതി. കേസ് നടപടികൾ അവസാനിപ്പിക്കും മുൻപ് നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടർന്നാണ് ഇപ്രകാരമൊരു നടപടിയിലേക്ക് കോടതി നീങ്ങിയത്.

പത്ത് കോടി രൂപ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവയ്ക്കാനാണു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. നഷ്ടപരിഹാരത്തുക വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ ലഭിച്ച് മൂന്ന് ദിവസത്തിനകം സുപ്രിം കോടതിയിൽ കെട്ടിവയ്ക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചിട്ടുണ്ട്. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.