കണ്ണൂരിൽ മത്സരിക്കാനില്ല, ജയന്തിനെ നിര്‍ദേശിച്ച് കെ സുധാകരന്‍, കോഴിക്കോടുകാരൻ വേണ്ടെന്ന് ഡിസിസി

കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു. കെ. ജയന്തി​ന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത.

മത്സരിക്കാനില്ലെന്ന കാര്യം വി.ഡി. സതീശനെയാണ് കെ. സുധാകരൻ ആദ്യം അറിയിച്ചത്. തുടർന്ന് എം.എം. ഹസൻ, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാർത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ കണ്ണൂരില്‍ മല്‍സരിക്കുമെന്നുമായിരുന്നു കെ.സുധാകരന്റെ നേരത്തെയുള്ള പ്രതികരണം.

അതേസമയം കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ ഭാഗമായി ഇന്ന് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവർ പങ്കെടുക്കുന്ന യോഗം ഇന്ന് കെ.പി.സി.സി ആസ്ഥാനത്താണ് ചേരുക.