കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല, കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയത് നിഷ്കരുണം, പ്രധാനമന്ത്രി

ന്യൂഡൽഹി: തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറ്റം ചെയ്ത ഇന്ദിരാ ഗാന്ധി സർക്കാരിൻ്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താത്പ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തനരീതിയാണെന്നും മോദി കുറ്റപ്പെടുത്തി.

വിവരാവകാശ മറുപടി കണ്ണ് തുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. കച്ചത്തീവ് എങ്ങനെയാണ് കൈവിട്ടുപോയതെന്ന് പുതിയ വസ്തുതകൾ വെളിപ്പെടുത്തുന്നു. അത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കുന്നു. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് ജനങ്ങൾ ആവർത്തിച്ച് ഉറപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താത്പ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തനരീതിയാണെന്നും മോദി വിമർശിച്ചു.

കച്ചത്തീവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്ക് ലഭിച്ച വിവരാവകാശ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 1974-ൽ ഇന്ദിര സർക്കാർ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയ നടപടിക്രമങ്ങൾ ആവശ്യപ്പെട്ടാണ് അണ്ണാമലൈ വിവരാവകാശം നൽകിയത്.

കച്ചത്തീവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എടുത്ത തീരുമാനങ്ങളോട് പുച്ഛം തോന്നുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിലുടെ വ്യക്തമാക്കി. ദ്വീപ് വിട്ട് നൽകിയിൽ അവർക്ക് ഖേദമില്ല. ചിലപ്പോൾ കോൺഗ്രസ് എംപിമാർ രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, മറ്റു ചിലപ്പോൾ ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും അപകീർത്തിപ്പെടുത്തുന്നു. അവർ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരാണ്. രാജ്യത്തെ വിഭജിക്കാനോ തകർക്കാനോ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ, അമിത് ഷാ ചൂണ്ടിക്കാട്ടി.

1974-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് നൽകിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ തെക്കേ അറ്റത്താണ് ഈ ദ്വീപ്. 285 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപ് രാമേശ്വരത്തിനും ശ്രീലങ്കയ്‌ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. കരാർ പ്രകാരം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ വല ഉണക്കാൻ ഈ ദ്വീപ് ഉപയോഗിക്കാം എന്നാൽ ഈ ദ്വീപിൽ മത്സ്യബന്ധനം നടത്താൻ അനുമതിയില്ല. ഇതൊടെ ഇവിടെ എത്തുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ നാവികസേന പിടികൂടുന്നത് പതിവാണ്.