തൃശ്ശൂര്‍ ബാങ്കില്‍ നിന്ന് 70 ലക്ഷം വായ്പയെടുത്തയാളിൽ നിന്ന് കമ്മീഷനായി മൂന്നരലക്ഷം കൈപ്പറ്റി , കരുവന്നൂർ കേസിലെ എം.കെ. കണ്ണനെതിരെ സാമ്പത്തിക ആരോപണം

തൃശ്ശൂർ. കരുവന്നൂർ ബാങ്ക് ക്രമക്കേടുകളിൽ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനെതിരെ സാമ്പത്തിക ആരോപണം. വാടാനപ്പള്ളി സ്വദേശി വി.ബി. സജിലിന്‍ ആണ് സാമ്പത്തിക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

യൂകോ ബാങ്കിലെ 17 ലക്ഷം രൂപയുടെ കടം തീര്‍ക്കാന്‍ തൃശ്ശൂര്‍ ബാങ്കില്‍ നിന്ന് സജിലിന്‍ 70 ലക്ഷം വായ്പയെടുത്തു. ഇതില്‍ 30 ലക്ഷം രൂപ കമ്മീഷനായി സതീഷ്‌കുമാറിന് കൈമാറി. മൂന്നര ലക്ഷം രൂപ എം.കെ. കണ്ണൻ കൈപറ്റിയെന്നും സജിലിന്‍ ആരോപിച്ചു. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു സജിലിന്‍. ജിജോര്‍ എന്ന ആൾ ഇടനിലക്കാരനായി നിന്ന് 70 ലക്ഷം ലോണെടുത്ത് അതില്‍ 30 ലക്ഷം രൂപ സതീഷ് കുമാര്‍ കമ്മീഷനായി വാങ്ങിയെന്നും ഇയാൾ ആരോപിച്ചു. മൂന്നര ലക്ഷം രൂപ വൈസ് പ്രസിഡന്റായ എം.കെ. കണ്ണൻ കമ്മീഷനായി വാങ്ങിയെന്നും സജിലിൻ പറഞ്ഞു.

സാമ്പത്തികമായി ഒരിടപെടലുകള്‍ക്കും വഴങ്ങിയിട്ടില്ല എന്നായിരുന്നു എം.കെ. കണ്ണന്റെ നിലപാട്. നാളെ എം.കെ. കണ്ണനെ ഇ.ഡി. വീണ്ടും ചോദ്യംചെയ്യാനിരിക്കെയാണ് സജിലിന്റെ ആരോപണം. വിവിധ ബാങ്കുകളില്‍ ജപ്തി നടപടികള്‍ നേരിടുന്നവരെ കണ്ടെത്തി അവര്‍ക്ക് വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പണം കൈമാറി അതിലൂടെ അവരുടെ ഭൂരേഖകളെടുത്ത് മറ്റു ബാങ്കുകളില്‍ പണയപ്പെടുത്തി കൂടുതല്‍ പണം തട്ടിയെടുക്കുക എന്ന രീതിയായിരുന്നു കേസിലെ മുഖ്യപ്രതിയായ സതീഷ്‌കുമാർ പിന്തുടർന്നത്. അതിനു സഹായം നല്‍കിയ ആളാണ് ജിജോര്‍. ജിജോര്‍ പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുഖ്യസാക്ഷിയായി മാറുകയായിരുന്നു.