രണ്ടു ദിവസം കഴിയുമ്പോള്‍ അവര്‍ മടക്കിവിട്ടുകൊള്ളും. അതുവരെ കൂടുതല്‍ അന്വേഷണം വേണ്ട ;ഉന്നതതലത്തില്‍നിന്നു കെവിന്റെ ജീവന്‍ നഷ്‌ടമാകുന്നതിലേക്ക് നയിച്ച സന്ദേശം ഇങ്ങനെ

കോട്ടയം :തട്ടിക്കൊണ്ടുപോയ കെവിനെ വിട്ടയയ്‌ക്കുമെന്ന്‌ ഉന്നതതലത്തില്‍നിന്നു കിട്ടിയ ഈ ഉറപ്പാണ്‌ പരാതികിട്ടിയിട്ടും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗാന്ധിനഗര്‍ പോലീസിനെ പിന്നോട്ടുവലിച്ചത്‌ എന്നാണ്‌ വ്യക്‌തമാകുന്നത്‌.

“രണ്ടു ദിവസം കഴിയുമ്പോള്‍ അവര്‍ മടക്കിവിട്ടുകൊള്ളും. അതുവരെ കൂടുതല്‍ അന്വേഷണം വേണ്ട”. കെവിനെ കാണാതായശേഷം ഉന്നതതലത്തില്‍നിന്നു ഗാന്ധിനഗര്‍ എസ്‌.ഐയ്‌ക്കു ലഭിച്ച സന്ദേശം ഇങ്ങനെയായിരുന്നു. സന്ദേശത്തിന്റെ ഉടമ രാഷ്‌ട്രീയനേതാവാണോ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥനാണോ എന്നതു സംബന്ധിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

കൊല്ലത്തെ ഒരു പ്രമുഖ നേതാവിന്റെ വിളിയുടെ അടിസ്‌ഥാനത്തിലായിരുന്നു ജില്ലയിലെ ഉന്നതന്റെ നിര്‍ദേശം. ഇതോടെ പോലീസ്‌ പൂര്‍ണമായും മുഖ്യമന്ത്രിയുടെ പരിപാടിയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. സസ്‌പെന്‍ഷന്‍ഷനിലായ ഗാന്ധിനഗര്‍ എസ്‌.ഐ. ഇക്കാര്യങ്ങള്‍ സംബന്ധിച്ചു അന്വേഷണ ഉദ്യോഗസ്‌ഥനായ ഐ.ജിയെ ധരിപ്പിച്ചിട്ടുണ്ട്‌. തട്ടിക്കൊണ്ടു പോകുന്ന കെവിനെയും അനീഷിനെയും തടങ്കലില്‍ വച്ച്‌ നീനു എവിടെയുണ്ടെന്നു പറയിപ്പിക്കാമെന്നായിരുന്നു നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെയും സംഘത്തിന്റെയും കണക്കുകൂട്ടല്‍. തെന്മലയില്‍ ഏതെങ്കിലും രഹസ്യ സങ്കേതത്തില്‍ പാര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം.

തെന്‍മലയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക്‌ അവരെ കൊണ്ടുവരണമെന്ന്‌ ഫോണില്‍ കൂടി പറയുന്നത്‌ കേട്ടുവെന്ന്‌ കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട ബന്ധുവായ അനീഷ്‌ മൊഴി നല്‍കിയിരുന്നു. മര്‍ദിച്ചിട്ടും നീനു എവിടെയെന്ന്‌ കെവിന്‍ വെളിപ്പെടുത്താതിരുന്നത്‌ സംഘത്തെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്‌തു.