കോഴിക്കോട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട് കൊയിലാണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം വൈപ്പിന്‍ സ്വദേശി രാജീവന്റേതെന്ന് സൂചന. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇയാള്‍ കൊയിലാണ്ടിയില്‍ താമസിച്ചുവരികയായിരുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച വസ്ത്രങ്ങളില്‍ നിന്ന് കുടുംബാംഗങ്ങളാണ് മരിച്ചത് രാജീവനാണെന്ന് തിരിച്ചറിഞ്ഞത്. മൃതദഹേത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്.

പെയിന്റിംഗ് തൊഴിലാളിയായ രാജീവിനെ നാല് ദിവസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഊരള്ളൂര്‍ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തിയത്. തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കിടെ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി. അരയ്ക്ക് മുകളിലുള്ള ഭാഗം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം രാജീവിന്റേത് തന്നെയാണ് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും.