ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു, സ്ത്രീകള്‍ മലകയറിയത് വനിതകളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി, മതേതര വിശ്വാസികളില്‍ വലിയൊരുവിഭാഗം യുഡിഎഫിനൊപ്പം നിന്നുവെന്നും എല്‍ഡിഎഫ് വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിലുണ്ടായി തിരിച്ചടി വിലയിരുത്തി എല്‍ഡിഎഫ്. കേരളത്തിലേത് മോദിക്കതിരായ ജനവിധിയാണ്, ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും ജനങ്ങളും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ചു. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് എന്ന ധാരണ അംഗീകരിക്കപ്പെട്ടു. തെറ്റിദ്ധാരണ നീക്കാന്‍ ഇടപെടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശ്വാസികളെ തിരിച്ചെത്തിക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കും. കോടതി വിധിക്കൊപ്പം നില്‍ക്കാനെ സര്‍ക്കാരിന് കഴിയുകയുള്ളു. ഇക്കാര്യങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി മുന്നണിയുടെ അടിത്തറ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. വനിതാ മതിലിന് പിന്നാലെ രണ്ട് സ്ത്രീകള്‍ മല കയറിയത് സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നഷ്ടമാകാന്‍ ഇടയാക്കി. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷികളും എതിര്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. ഇത് സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. തെരഞ്ഞടുപ്പില്‍ ഇത് ക്ഷീണമുണ്ടാക്കി. വളരെ പ്രാധാന്യത്തോടെ തന്നെ തെറ്റിദ്ധാരണ നീക്കുമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ശബരിമലയില്‍ വിവാദ നിലപാട് സ്വീകരിച്ചത് പിണറായി വിജയനാണെന്ന രീതിയിലായിരുന്നു പ്രചാരണം. കേരളത്തിലെ പൊലീസ് ക്രമസമാധാനം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരാള്‍ക്ക് നേരെയും പൊലീസ് അതിക്രമം നടത്തിയിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞടുപ്പില്‍
ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് എല്‍ഡിഎഫ് നടത്തിയത്. എന്നാല്‍ ബിജെപിയും യുഡിഎഫും ശബരിമല മുഖ്യവിഷയമാക്കുകയായിരുന്നു വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞടുപ്പ് പ്രവര്‍ത്തനം നവോത്ഥാന പ്രവര്‍ത്തനമല്ലെന്നും അത് രാഷ്ട്രീയ പരമായ വിലയിരുത്തലാണ്. ഇന്ന് കേരളീയ സമൂഹത്തില്‍ വളരെ അനിവാര്യമാണ് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നത്‌സംസ്ഥാന സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ല അഭിപ്രായമാണ് ഉള്ളത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടാക്കി മാറ്റാനായില്ല. ഒരു തെരഞ്ഞടുപ്പില്‍ തോറ്റത് കൊണ്ട് ഇടതുപക്ഷം ഇല്ലാതായിട്ടില്ല. ഇടതുപക്ഷം തോറ്റിട്ടുണ്ട്. ഒന്നും കിട്ടാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. അതിനെ അതിജീവിച്ചാണ് ഇടതുപക്ഷം മുന്നോട്ട് പോയത്. എല്‍ഡിഎഫിനെ തകര്‍ക്കാന്‍ വലതുപക്ഷമാധ്യമങ്ങള്‍ വലിയതോതില്‍ പ്രചാരണം നടത്തിയിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ മുറിച്ചുകടന്നതാണ് മുന്‍കാല അനുഭവം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് തിരിച്ചടികള്‍ വിലയിരുത്തി മുന്നോട്ട് പോകുന്നതാണ് എല്‍ഡിഎഫിന്റെ പ്രവര്‍ത്തന ശൈലി. അത് തുടരുമെന്നും വിജയരാഘവന്‍ പറഞ്ഞു.