സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമായ ഡോ. ലീല ഓംചേരി അന്തരിച്ചു

തിരുവനന്തപുരം: സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമായ ഡോ. ലീല ഓംചേരി(93) അന്തരിച്ചു. ക്ലാസിക്കല്‍ കലാരൂപങ്ങളെ കുറിച്ച് അനേകം ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കലാസാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന ലീല ഓംചേരിയുടെ ഭര്‍ത്താവ് പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയാണ്. കലാരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2009ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.

1928ൽ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായാണ് ജനനം. പ്രശസ്ത ഗായകന്‍ പരേതനായ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയാണ്. ഒരു സംഗീത കുടുംബത്തിൽ ജനിച്ച ലീല ഓംചേരി ചെറുപ്പം മുതലേ കർണാടക സംഗീതം അഭ്യസിച്ചിരുന്നു. കന്യാകുമാരിയിൽ തന്നെയായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ശേഷം തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് കർണാടക സംഗീതത്തിൽ ബിരുദം നേടി.

തുടർന്ന് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉപരി പഠനം നടത്തി. മീററ്റ് സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ശേഷം ഡൽഹി സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ പിഎച്ച്ഡി എടുത്തു.

കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സോപാനസംഗീതം, നാടന്‍ പാട്ടുകള്‍, നൃത്തം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് എംഎ, പിഎച്ച്ഡിയും നേടി. ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു.

കേരളത്തിലെ ലാസ്യരചനകള്‍ (ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്),ദ ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് (ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്), ഗ്ലീനിങ്‌സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്ട് സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് അലൈഡ് ആര്‍ട്ട്‌സ് (അഞ്ച് ഭാഗം) എന്നിവയാണ് പ്രധാന കൃതികള്‍. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പും (1990) ലഭിച്ചിട്ടുണ്ട്.