ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമോപദേശം

തിരുവനന്തപുരം. സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരന്‍നായരാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണറെ ബാധിക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം.

ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ തീരുമാനം വൈകും. ഇതോടെ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഉടനെയെങ്ങും ലക്ഷ്യം കാണാനിടയില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കുന്ന രണ്ടു ബില്ലുകള്‍ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചിരുന്നു.

ചാന്‍സലര്‍ ബില്‍ ഗവര്‍ണറെ ബാധിക്കുന്നതിനാല്‍ തനിക്കു മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ നേരത്തെയും സൂചിപ്പിച്ചിരുന്നു. 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നും ഗവര്‍ണറെ നീക്കി പകരം വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുന്നതിനുള്ളതാണ് രണ്ടു ബില്ലുകള്‍.