തന്റെ കൈകള്‍ പരിശുദ്ധം, ആരോപണം കെട്ടിച്ചമച്ചത്, സത്യമാണെന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമെന്ന് എം.കെ.രാഘവന്‍

തനിക്കെതിരെയുള്ള കോഴ ആരോപണത്തിന് പിന്നില്‍ സിപിഎമ്മെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ് ഇതിന് പിന്നില്‍. ഒരു മാഫിയാ സംഘം ഇതിന് പിന്നിലുണ്ട്.ഇവരാണ് ഡല്‍ഹിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവന്നത്. തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും രാഘവന്‍ വ്യക്തമാക്കി.
തന്റെ കൈകള്‍ പരിശുദ്ധമാണെന്നും ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും പൊതുജീവിതം അവസാനിപ്പിക്കാമെന്നും എം.കെ. രാഘവന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയില്‍ പറഞ്ഞു

ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോര്‍ട്ട്. സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാറ ദൃശ്യങ്ങളിലുള്ളത്.

കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. വീട്ടിലെത്തിയ രണ്ടു പേരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു.ഇതിനു പിറകില്‍ ഗൂഢാചോചനയുണ്ട്. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേര്‍ക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാഘവന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.