വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

കോഴിക്കോട്:ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി.

ശ്വാസം മുട്ടിച്ചാണോ അതോ  വിഷപദാർത്ഥങ്ങൾ ഉളളിൽ ചെന്നാണോ മരണം സംഭവിച്ചത് എന്നറിയാനുളള പരിശോധനയാണ് പുരോഗമിക്കുന്നത്.

തലയോട്ടിക്കുൾപ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. റിഫയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും.

കോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിൽ പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽനിന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരുമാണ് മൃതദേഹം പുറത്തെടുത്തത്.

കോഴിക്കോട് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടപടികൾ നടന്നത്. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹം മറവ് ചെയ്യാൻ വിട്ടുനൽകി. എംബാം ചെയ്തതിനാൽ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല.