നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും കോടതി. ഇത്തരം നിയമനങ്ങൾ തെറ്റായ രീതിയിൽ നടക്കുകയാണെങ്കിൽ പിന്നെ എന്താണ് അവശേഷിക്കുക? ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടും. നിങ്ങൾക്കിത് അംഗീകരിക്കാൻ സാധിക്കുമോ?, ബംഗാൾ സർക്കാരിനോട് കോടതി ചോദിച്ചു. കേസ് ഇനി പരിഗണിക്കുന്നതുവരെ ന്യൂമെററി തസ്തിക സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ സിബിഐയുടെ യാതൊരു നടപടിയും പാടില്ലെന്നും കോടതി നിർദേശിച്ചു.

പശ്ചിമബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ (എസ്.എസ്.സി.) നിയമനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും സൂപ്പർ ന്യൂമെററി തസ്തിക സൃഷ്ടിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016-ലെ മുഴുവന്‍ റിക്രൂട്ട്‌മെൻ്റ് നടപടികളും റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്.

അതേസമയം, ഏകപക്ഷീയമായാണ് നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. നേരത്തേ ഹർജി പരിഗണിച്ചപ്പോൾ, കൊല്‍ക്കത്ത ഹൈക്കോടതി വിധി സ്റ്റേചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസ്സമ്മതിച്ചിരുന്നു.