ഇടതുപക്ഷം പൂജ്യത്തിലേക്ക് ഒതുങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല; ബിജെപിക്ക് പകരം ഇടതുപക്ഷത്തിനു സീറ്റുകള്‍ ലഭിച്ചിരുന്നെങ്കില്‍ നന്നായേനെ: മമതാ ബാനര്‍ജി

ബംഗാളില്‍ ഇടതുപക്ഷം പൂജ്യത്തിലേക്ക് ഒതുങ്ങാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ബിജെപിക്ക് പകരം ഇടത് പാര്‍ട്ടികള്‍ക്കാണ് സീറ്റുകള്‍ ലഭിച്ചിരുന്നതെങ്കില്‍ അത് നന്നായേനെ എന്നും മമത പ്രതികരിച്ചു. ബിജെപിക്കു അനുകൂലമായി മാറിയ അതിതീക്ഷണതയില്‍ അവര്‍ സ്വയംവിറ്റു നാമാവശേഷമായെന്നുമാണ് മമതയുടെ പ്രതികരണം. ഇടത് പാര്‍ട്ടികളോട് രാഷ്ട്രീയമായി എതിര്‍പ്പ് ഉണ്ടെങ്കിലും അവര്‍ പൂജ്യത്തിലേക്ക് ഒതുങ്ങാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും മമത പറഞ്ഞു.

അതേസമയം അസമിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ബിജെപി കേന്ദ്ര നിരീക്ഷണ സംഘം ഇന്ന് സംസ്ഥാനത്ത് എത്തും. നിയുക്ത എംഎല്‍എമാരുമായും പാര്‍ട്ടി സംസ്ഥാന നേതാക്കളുമായും സംഘം ചര്‍ച്ച നടത്തും. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍വാനന്ദ സോനേവാളിനൊപ്പം ഹിമന്ത ബിശ്വ ശര്‍മയുടെ പേരാണ് സജീവ പരിഗണനയില്‍ ഉള്ളത്. സോനേവാളിന്റെ ഭരണ നേട്ടം മുന്‍ നിര്‍ത്തിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും അസമില്‍ ബിജെപിക്ക് മേല്‍വിലാസമുണ്ടാക്കിയ ഹിമന്ത ബിശ്വ ശര്‍മയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം സംസ്ഥാന ബിജെപിയില്‍ ശക്തമാണ്. മുഖ്യമന്ത്രിയാകുള്ള താത്പര്യം ഹിമന്തയും പല തവണ പരോക്ഷമായി പ്രകടിപ്പിച്ചിട്ടുണ്ട്.