ഭാര്യയ്ക്കും മക്കള്‍ക്കും ഒന്നും സംഭവിക്കരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന, അത്ഭുത രക്ഷപ്പെടലിന്റെ അനുഭവം പങ്കുവെച്ച് യുവാവ്

പെരിയ: പലരുടെയും സ്വപ്‌നങ്ങളും ജീവിതങ്ങളുമാണ് കോഴിക്കോട് കരിപ്പൂര്‍ വിമാനാപകടത്തില്‍ തകര്‍ന്നത്. ആയുസിന്റെ ബലം കൊണ്ടും ഉറ്റവരുടെ പ്രാര്‍ത്ഥനകൊണ്ടും രക്ഷപ്പെട്ടവരുമുണ്ട്. ഇപ്പോഴും ആ രക്ഷപ്പെടലിനെ അത്ഭുതകരം എന്നേ അബ്ദുല്‍ റഫിക്കും കുടുംബത്തിനും പറയാനാവൂ. അബ്ദുല്‍ റഫി(39), ഭാര്യ ആയിഷത്ത് ഷെലീന(35), മക്കളായ അബ്ദുല്ല റിഹാന്‍(10), അബ്ദുല്ല് ഷഹ്നാന്‍(4) എന്നിവരാണ് ദൈവാനുഗ്രഹത്താല്‍ രക്ഷപ്പെട്ട് വീട്ടില്‍ എത്തിയത്. ഇപ്പോള്‍ കുണിയ കുണ്ടൂരിലെ വീടായ ആര്‍എസ് വില്ലയിലെത്തി ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ് ഇവര്‍. ക്വാറന്റീനില്‍ പ്രവേശിക്കുന്നതിന് മുമ്പായി ഇവര്‍ ജില്ലാ ആശുപത്രിയില്‍ എത്തി കോവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്തു.

അപകടത്തില്‍ റഫിയുടെ കൈവിരലിന് പൊട്ടലുണ്ട്. ചുണ്ട് മുറിഞ്ഞ് തുന്നല്‍ ഉള്ളതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുമുണ്ട്. ഷെലീനയ്ക്കും മുഖത്ത് പരുക്ക് പറ്റിയിട്ടുണ്ട്. റിഹാന് വയറിന് വേദനയുണ്ടെന്ന് പറഞ്ഞതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. ‘വിമാനത്തിന്റെ മധ്യഭാഗത്തായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. മഴയത്ത് ലാന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് ഓര്‍ത്ത് ആശങ്കയുണ്ടായിരുന്നു. ലാന്‍ഡിങ്ങിനു മുന്‍പ് വേഗം കൂടി. പിന്നീടു കുറയുകയും വീണ്ടും വേഗം കൂടുകയും ചെയ്തു. പെട്ടെന്ന് അപകടം സംഭവിച്ചു.

കനത്തമഴയില്‍ സഹയാത്രികരുടെ മരണവെപ്രാളത്തിനിടയിലും ഭാര്യയെയും കുട്ടികളെയും തിരക്കി. ആരെങ്കിലും അവരെ രക്ഷിക്കണമെന്നു മാത്രമാണു പ്രാര്‍ഥിച്ചത്. ഇതിനിടയില്‍ എന്നെയും ആരൊക്കെയോ ചേര്‍ന്ന് കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ചു ഭാര്യയും മക്കളും സുരക്ഷിതരാണെന്നു മനസ്സിലാക്കി. രാത്രി വൈകി നാട്ടില്‍ നിന്നു പിതാവ് ഹമീദും സുഹൃത്തുക്കളായ കെ.എ.അബ്ദുല്ല, നൗഫല്‍, ഫസല്‍, അസ്‌ലം എന്നിവരും എത്തി. സാരമായ പരുക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി തന്നെ കുണിയയിലേക്കു തിരിക്കുകയും പുലര്‍ച്ചെ വീട്ടിലെത്തുകയും ചെയ്തു.- അബ്ദുല്‍ റഫി പറഞ്ഞു.