പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ല, പെട്ടിമുടി കരിപ്പൂര്‍ ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിച്ച് മമ്മൂട്ടി

കഴിഞ്ഞ ദിവസം കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടവും രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിലും നിരവധി പേരുടെ ജീവനാണ് നഷ്ടമായത്. അപകടത്തിന്റെ വ്യാപ്തി കുറച്ചത് കോവിഡിനെ പോലും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ നാട്ടുകാരാണ്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. വേദനാജനകമായ കാലത്തിലൂടെ കടന്ന് പോകുമ്പോഴും പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോകുന്നില്ലെന്നത് ആശ്വാസകരമാണെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പെട്ടിമുടിയിലെ അപകടത്തിലും കരിപ്പൂരില്‍ വിമാനം തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യ സ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണ്. കെട്ടകാലത്തെ വെളിച്ചത്തിലേക്ക് നയിക്കാന്‍ കൈകോര്‍ത്ത് നില്‍ക്കാമെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്. നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചില്‍, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്.

എന്നാല്‍ പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തില്‍ നാമതു കണ്ടതാണ്. മനുഷ്യസ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങള്‍. ഏതാപത്തിലും ഞങ്ങള്‍ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം.പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണ്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോര്‍ത്തു നില്‍ക്കാം .നമുക്കൊരു മിച്ചു നില്‍ക്കാം . സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയര്‍ന്നു നില്‍ക്കാം.

https://www.facebook.com/Mammootty/posts/10158703646492774