ഞാനും ബീനയും പങ്കെടുത്താല്‍ തലവേദന ബിഗ് ബോസിനായിരിക്കും, തെറി പറയില്ല, മനോജ് കുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സജീവമാണ് ഇരുവരും. ബിഗ്‌ബോസ് നാലാം സീസണില്‍ ഇരുവരും പങ്കെടുക്കുമെന്ന വിധത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരങ്ങളെത്തിയില്ല. നേരത്തെ മത്സരാര്‍ഥികള്‍ ഉപയോഗിക്കുന്ന അസഭ്യമായ ഭാഷയില്‍ നിയന്ത്രണം വേണമെന്ന് ബിഗ് ബോസ് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് മനോജ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ മനോജും ബീനയും മകന്‍ ആരോമലും പങ്കുവെച്ച വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ബിഗ് ബോസ് ഷോയോട് എനിക്ക് യോജിപ്പാണ്. ഓരോരുത്തരും അണിഞ്ഞിരിക്കുന്ന മുഖം മൂടി ആ ഷോയില്‍ പങ്കെടുക്കുന്നതോടെ വെളിപ്പെടുകയാണ്. പലരും ബിഗ് ബോസിനെ പുച്ഛിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പ്രഡിക്ഷന്‍ ലിസ്റ്റില്‍ പലരും ഞങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് ഞങ്ങളും ശ്രദ്ധിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ പോയാല്‍ കളിമാറും. പിന്നെ അവിടെ എത്തി കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞങ്ങള്‍ ബിഗ് ബോസിന് ഒരു തലവേദനയായി മാറാനാണ് സാധ്യത. അത്രത്തോളം അടിയുണ്ടാക്കും ഞങ്ങള്‍. ഞങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ന്നിട്ട് ഹൗസിലെ മറ്റ് മത്സരാര്‍ഥികളോട് ഏറ്റുമുട്ടാന്‍ സമയം ഉണ്ടാകില്ല. ഞാന്‍ ചിലപ്പോള്‍ ബീനയെ നോമിനേഷനില്‍ പറഞ്ഞെന്നും വരും.

പലരും ചോദിച്ചിട്ടുണ്ട് നിങ്ങള്‍ക്ക് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പാടില്ലേയെന്ന്. പോയാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്കല്ലെ അറിയൂ. പക്ഷെ എനിക്ക് ഒറ്റയ്ക്ക് പോകാന്‍ സാധിക്കില്ല. അങ്ങനെ പോയാല്‍ ബീനയുടെ സമാധാനം നഷ്ടപ്പെടും. ഞാന്‍ അവിടെ എന്താണ് കാട്ടികൂട്ടുന്നതെന്ന് ആലോചിച്ച്. മാത്രമല്ല ആരെങ്കിലും സങ്കടം പറഞ്ഞാല്‍ മനസലിഞ്ഞ് പോകുന്ന ആളുമാണ് ഞാന്‍. അത് ചിലപ്പോള്‍ വിനയാകും. പെരുമാറ്റം കൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. ഞാനൊരു ജാഡക്കാരനാണെന്നാണ് ആദ്യം കാണുന്നവര്‍ വിചാരിക്കുന്നത്. ഞാന്‍ ബിഗ് ബോസില്‍ പോയാല്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്.

ഞാന്‍ തെറി പറയില്ല, കാരണം എവിടെയാണ് ഞാനുള്ളതെന്ന ബോധം എനിക്കുണ്ടാകും. തെറി പറഞ്ഞ ശേഷം ബിഗ് ബോസിലാണ്… റിയലായിട്ട് നില്‍ക്കുന്നതിന്റെ ഭാഗമാണ് എന്നുള്ള ന്യായീകരണം ശരിയല്ല. ആ രീതി പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. നമ്മുടെ സുഹൃത്ത് വലയത്തില്‍ ചെയ്യുന്നതുപോലെ അത്രത്തോളം വലിയ ഷോയില്‍ പോയി ചെയ്യാന്‍ പാടില്ല. ഇപ്പോഴാണ് ഞങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. ബീനയുടെ അക്കൗണ്ടും എന്റെ അക്കൗണ്ടും മാനേജ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ മകന്‍ ആരോമലാണ് തരാറുള്ളത്. ഇനി മുതല്‍ സജീവമായി മുന്നോട്ട് പോകാനാണ് തീരുമാനം’ മനോജും ബീനയും പറഞ്ഞു.