തിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ അവലോകനയോഗം ചേര്‍ന്ന് ബി.എസ്.പി

ലഖ്‌നൗ:ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ അവലോകനയോഗം ചേര്‍ന്ന് ബി.എസ്.പി. ലഖ്‌നൗവിലെ പാര്‍ട്ടി ഓഫീസില്‍, അധ്യക്ഷ മായാവതിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

മൂന്നുപദവികളൊഴികെ പാര്‍ട്ടിയുടെ മുഴുവന്‍ യൂണിറ്റുകളും മായാവതി പിരിച്ചുവിട്ടു. സംസ്ഥാന പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നിവയുള്‍പ്പെടെ മൂന്നു പദവികള്‍ മാത്രമാണ് നിലനിര്‍ത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2007-ല്‍ സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.എസ്.പിക്ക് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായത് ഒരേയൊരു സീറ്റില്‍ മാത്രമാണ്. യോഗത്തില്‍ ബി.എസ്.പി. നേതാക്കളും ഭാരവാഹികളും പങ്കെടുത്തു.

എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ് രാജിവെച്ചതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അസംഗഢ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥിയെയും യോഗം നിശ്ചയിച്ചു. ഗുഡ്ഡു ജമാലിയായിരിക്കും അസംഗഢ് ഉപതിരഞ്ഞെടുപ്പിലെ ബി.എസ്.പി. സ്ഥാനാര്‍ഥി.