കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പ്, കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ വിമർശനവുമായി മേനക ഗാന്ധി

തിരുവനന്തപുരം: വെള്ളനാട് ജനവാസമേഖലയിൽ കിണറ്റിൽ വീണ കരടിക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം ജീവൻ നഷ്ടമായ സംഭവത്തിൽ രൂക്ഷവിമർശനവുമായി മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്ന് മേനക ഗാന്ധി പ്രതികരിച്ചു. കിണറ്റിൽ വീണ് ചത്തത് അത്യപൂർവം ഇനത്തിൽപ്പെട്ട കരടിയാണ്. കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം.
കേരളത്തിൽ സംഭവിച്ചത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

വെള്ളത്തിൽ മുങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന് ചിന്തിക്കാതെ കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണം. അതേസമയം കരടി ചത്ത സംഭവത്തിൽ രക്ഷാദൗത്യം നടപടിക്രമങ്ങൾ പാലിക്കാതെയാണ് നടത്തിയതെന്ന് റിപ്പോർട്ട് പുറത്തുവന്നു. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള വന്യമൃഗത്തെ പിടികൂടാനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചു.  മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവയ്‌ക്കരുതെന്നാണ് മാനദണ്ഡമെന്നും വലയിൽ നിന്ന് കിണറ്റിൽ വീണിട്ടും ആന്റി ഡോട്ട് പ്രയോഗിച്ചില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുണ്ട്.

ജനവാസമേഖലയിലെ കിണറ്റിൽ പുലർച്ചെ 12.10 ഓടെയാണ് കരടി വീണത്. കരടിയെ രക്ഷപ്പെടുത്താൻ രാവിലെയാണ് വനംവകുപ്പ് ശ്രമം തുടങ്ങിയത്. ഏറെ നേരം പരിശ്രമിച്ചെങ്കിലും കരടിയെ രക്ഷിയ്‌ക്കാനായില്ല. തുടർന്ന് കരടിയെ കിണറ്റിൽനിന്ന് പുറത്തെത്തിക്കാനായി മയക്കുവെടി വെക്കുകയായിരുന്നു. കിണറ്റിൽ 10 അടിയോളം വെള്ളം ഉണ്ടെന്ന് അറിഞ്ഞിട്ടും കരടി മയങ്ങി വെള്ളത്തിൽ വീണാലോയെന്ന് എന്തുകൊണ്ട് ഉദ്യോഗസ്ഥർ ചിന്തിച്ചില്ല?

വെടിയേറ്റ് മയങ്ങിയ കരടി കിണറ്റിലെ വെള്ളത്തിലേയ്‌ക്ക് കരടി മുങ്ങിത്താഴുകയായിരുന്നു. അതുവരെ കിണറിന്റെ വശങ്ങളിൽ പിടിച്ചുനിൽക്കുകയായിരുന്നു കരടി. തുടർന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുറത്തെടുക്കാൻ വൈകിയതാണ് കരടിയുടെ ദാരുണമായ മരണത്തിന് ഇടയാക്കിയത്.