എയര്‍ ഇന്ത്യാ വിമാനത്തിന്റെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിനൊപ്പം സുഖയാത്ര, പൈലറ്റിനെതിരേ പരാതി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിനെ കയറ്റിയ സംഭവത്തിൽ പൈലറ്റിനെതിരേ ഡി.ജി.സി.എയ്ക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാബിന്‍ ക്രൂവിന്റെ പരാതി. ദുബായില്‍നിന്ന് ഡല്‍ഹിയിലേക്ക് ഫെബ്രുവരി 27-ന് പറന്ന വിമാനത്തിലാണ് സംഭവം നടന്നതായി പറയുന്നത്. മാര്‍ച്ച് മൂന്നിനാണ് വനിതാ കാബിന്‍ ക്രൂ പരാതി നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ മൂന്നംഗ സമിതിയെ നിയോഗിച്ചു.

യാത്രയ്ക്ക് റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞാണ് വിമാനത്തിലെ രണ്ടു പൈലറ്റുമാരും എത്തിച്ചേര്‍ന്നത്. പൈലറ്റുമാർ യാത്രക്കാര്‍ക്കൊപ്പമാണ് വിമാനത്തിനുള്ളില്‍ പ്രവേശിച്ചതെന്നും ഡി.ജി.സി.എയ്ക്ക് ലഭിച്ച പരാതിയിലുണ്ട്. ബിസിനസ് ക്ലാസില്‍ ഒഴിവുണ്ടോ എന്ന് തന്നെ അറിയിക്കണമെന്ന് പരാതിക്കാരിയായ കാബിന്‍ ക്രൂവിന് ക്യാപ്റ്റന്‍ നിര്‍ദേശം നല്‍കിയിരുന്നു.

എക്കണോമി ക്ലാസില്‍ തന്റെ ഒരു പെണ്‍സുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവരുടെ സീറ്റ് അപ്‌ഗ്രേഡ് ചെയ്യുന്നതിന് വേണ്ടിയാണെന്നുമാണ് ക്യാപ്റ്റന്‍ പറഞ്ഞത്. ബിസിനസ് ക്ലാസില്‍ ഒഴിവില്ലെന്ന് പറഞ്ഞതോടെ സുഹൃത്തിനെ കോക്ക്പിറ്റില്‍ എത്തിക്കാന്‍ പരാതിക്കാരിയോട്പൈലറ്റ് പറഞ്ഞു. ഇവർക്ക് സുഖമായി ഇരിക്കാന്‍ തലയിണകള്‍ നല്‍കാനും ആവശ്യപ്പെട്ടു.

.തുടർന്ന് യുവതിക്ക് മദ്യവും ലഘുഭക്ഷണവും എത്തിച്ചു നല്‍കാന്‍ പൈലറ്റ് നിര്‍ദേശിച്ചു. എന്നാല്‍, കോക്ക്പിറ്റിനുള്ളില്‍ മദ്യം വിളമ്പാനുള്ള ആവശ്യം കാബിന്‍ ക്രൂ തയ്യാറായില്ല. ഇതോടെ പൈലറ്റ് കുപിതനാകുകയും മോശമായി പെരുമാറുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഏകദേശം ഒരു മണിക്കൂര്‍ പൈലറ്റിന്റെ വനിതാസുഹൃത്ത് കോക്ക്പിറ്റിനുള്ളില്‍ ഉണ്ടായിരുന്നു.

വിമാനം നിലത്തിറങ്ങിയതിന് പിന്നാലെ രണ്ടു പൈലറ്റുമാരും പെണ്‍സുഹൃത്തിനെ ഇമിഗ്രേഷന്‍ ഏരിയ വരെ അനുഗമിച്ചെന്നും പരാതിയിലുണ്ട്. തിരിച്ചുള്ള യാത്രയില്‍ ക്യാപ്റ്റന്‍ ദേഷ്യപ്പെട്ടെന്നും മോശമായി പെരുമാറിയെന്നും കാബിന്‍ ക്രൂ പരാതിയിൽ പറയുന്നു.