ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ യുവതി കനാലില്‍ മരിച്ച നിലയില്‍

പാവറട്ടി: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാണാതായ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെ രാജേശ്വരിയുടെയും മകള്‍ നിജിഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസായിരുന്നു. വെങ്കിടങ്ങ് ശ്മാശനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്. ഏനാമാക്കല്‍ കനോലി കനാലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു വര്‍ഷം മുമ്പായിരുന്നു നിജിഷയും ഹരികൃഷ്ണനും വിവാഹിതര്‍ ആയത്. ചൊവ്വാഴ്ച രാത്രിയോടെ ഇരുവരും തമ്മില്‍ വഴക്കു നടന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ നിജിഷയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. ഹരികൃഷ്ണനും വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.

പോലീസും അഗ്നിരക്ഷാ സേനയും അടുത്തുള്ള കിണറുകളും കുളങ്ങളും പരിശോഘിച്ചെങ്കിലും കണ്ടെത്തിയില്ല. സമീപത്തുണ്ടായിരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിന് അടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ രാവിലെ പത്ത് മണിയോടെ പ്രദേശ വാസികള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹരികൃഷ്ണന്‍. നിജിഷയുടെ പിതാവിന്റെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.