നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രതിഭാസങ്ങളില്‍ ഒന്നാണ് ദാസേട്ടൻ- മോഹൻലാല്‍

ഗ്രീഷ്മത്തിലും വര്‍ഷത്തിലും വേനലിലും ശിശിരത്തിലും മലയാളി കേള്‍ക്കുന്ന ശബ്ദം ഒന്നേയുള്ളു അത് ഗാനഗന്ധര്‍വൻ കെ.ജെ. യേശുദാസിന്‍റേതാണെന്ന് മോഹൻലാല്‍. ഗാനഗന്ധര്‍വൻ കെ.ജെ. യേശുദാസിന് ഇന്ന് ശതാഭിഷേകം. ശതാഭിഷിക്തനാകുന്ന അദ്ദേഹം യുഎസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുന്നത്.

അദ്ദേഹത്തിന് ജന്മദിനാശംസയുമായി മലയാളത്തിന്‍റെ താര രാജാവ് മോഹൻലാല്‍. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഗാനഗന്ധര്‍വന് ജന്മദിനാശംസയറിയിച്ചിരിക്കുന്നത്. “ഗ്രീഷ്മത്തിലും വര്‍ഷത്തിലും വേനലിലും ശിശിരത്തിലും മലയാളി കേള്‍ക്കുന്ന ശബ്ദം ഒന്നേയുള്ളു അത് ഗാനഗന്ധര്‍വൻ കെ.ജെ. യേശുദാസിന്‍റേതാണ്. നമ്മുടെ എല്ലാം പ്രിയപ്പെട്ട ദാസേട്ടൻ. നമ്മളൊക്കെ ജനിച്ച്‌ വളര്‍ന്നത് മുതല്‍ കേട്ട് പാടിയ ശബ്ദം ആ നാദബ്രഹ്മത്തിനു ഇന്നും യുവത്വമാണ്. സാഗരത്തിലെന്ന പോലെ ആ നാദബ്രഹ്മത്തിന്‍റെ തിരകളിങ്ങനെ അവസാനിക്കാതെ നമ്മുടെ മനസിന്‍റെ തീരമണഞ്ഞുകൊണ്ടേയിരിക്കും. ഒരിക്കലും പുതുമ നശിക്കാതെ. ദാസേട്ടന്‍റെ ശബ്ദത്തില്‍ എന്‍റെ ചില സിനിമകളില്‍ ചുണ്ടനക്കി പാടാനായത് സിനിമാ ജീവിതത്തിലെ എന്‍റെ സുകൃതങ്ങളിലൊന്നായി ഞാൻ കരുതുന്നെന്ന് മോഹൻലാൽ പറഞ്ഞു.