വീഡിയോ കോൾ കഴിഞ്ഞതിനുശേഷം യുവതിയുടെ ആത്മഹത്യ, കാമുകൻ അറസ്റ്റിൽ

കാസർകോട് വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുൾ ശുഹൈബ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലാമി പള്ളി സ്വദേശിയും പാചക തൊഴിലാളിയുമായ വിനോദ് കുമാറിൻ്റെ മകൾ നന്ദ വിനോദ് ആണ് തൂങ്ങി മരിച്ചിരുന്നു. പടന്നക്കാട് സികെ നായർ കോളജിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നന്ദ. മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.

വീടിന്റെ മുകൾനിലയിലെ മുറിയിലായിരുന്നു മൃതദേഹം. മരിക്കുന്നതിന് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോൾ ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നന്ദയും ഷുഹൈബും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്നവിവരം. അടുത്തിടെ ഇവരുടെ ബന്ധത്തിൽ ഉലച്ചിലുണ്ടായി. ഇതോടെ നന്ദയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. സുഹൃത്തിന്റെ ഭീഷണി തുടർന്നതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പറഞ്ഞു.

നന്ദുവിൻ്റെ ഫോൺ വിളി ഒഴിവാക്കാനായി രണ്ടു ദിവസം മുമ്പ് ശുഹൈബ് യുവതിയുടെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. ശുഹൈബിനെ പിന്നീട് വിളിച്ചാൽ കിട്ടാത്തതിനാൽ വേറൊരു നമ്പറിൽ വിളിച്ച് യുവതി കാര്യമന്വേഷിച്ചിരുന്നു. ബ്ലോക്ക് നീക്കാൻ യുവതി ആവശ്യപ്പെട്ടെങ്കിലും ശുഹൈബ് അതിന് തയ്യാറായില്ല. തന്നെ മനപ്പൂർവം ഒഴിവാക്കുന്നതായി മനസിലാക്കിയ യുവതി താൻ ആത്മഹത്യ ചെയ്യുമെന്ന് ശുഹൈബിനെ അറിയിച്ചിരുന്നു. പിന്നീട് വീഡിയോ കോൾ കട്ട് ചെയ്ത് ഷാൾ കഴുത്തിൽ കുരുക്കുകയായിരുന്നു.