ചന്ദ്രനിൽ ആളെ താമസിപ്പിക്കാൻ നീക്കവുമായി നാസ

ഭൂമിയിലേതു പോലെ മനുഷ്യന് ചന്ദ്രനിലും ദീര്‍ഘകാലം താമസിക്കാൻ അല്ലങ്കിൽ ജീവിക്കാൻ കഴിയുമോ, അടുത്ത ചന്ദ്രൻ ദൗത്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ഗവേഷണ രംഗം. നാസയുള്‍പ്പടെയുള്ള ഏജന്‍സികള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. മനുഷ്യന്റെ ചന്ദ്രനിലെ ദീര്‍ഘകാല വാസം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രധാന വെല്ലുവിളികള്‍ ജലവും ഊര്‍ജ്ജവുമാണ്. ആ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഇപ്പോഴിതാ ചന്ദ്രനില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് വേണ്ടി ഒരു ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മിക്കുന്നതിനുള്ള ഫിഷന്‍ സര്‍ഫേസ് പവര്‍ പ്രൊജക്ടിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് നാസ.

2022 ല്‍ 50-ലക്ഷം കോടി ഡോളറിന്റെ മൂന്ന് കരാറുകളാണ് നാസ നല്‍കിയത്. റിയാക്ടറിന്റെ രൂപകല്‍പന തയ്യാറാക്കാനും ചെലവ് കണക്കാക്കാനും നാസ നിര്‍ദേശം നല്‍കി. ചന്ദ്രോപരിതലത്തില്‍ കുറഞ്ഞത് 10 വര്‍ഷത്തേക്കെങ്കിലും മനുഷ്യന്റെ സാന്നിധ്യം നിലനിര്‍ത്തുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വികസന പദ്ധതി.ചന്ദ്രനില്‍ ഒരു ആണവ ഊര്‍ജ സ്രോതസ്സ് പരീക്ഷിക്കണം എങ്കില്‍ അത് സുരക്ഷിതവും ശുദ്ധവും ആശ്രയിക്കാവുന്നതുമാണെന്ന് തെളിയിക്കേണ്ടതുണ്ടെന്ന് പ്രോഗ്രാം ഡയറക്ടര്‍ ട്രൂഡി കോര്‍ട്ടസ് പറഞ്ഞു.

റിയാക്ടറിന്റെ ഭാരം ആറ് മെട്രിക് ടണ്ണില്‍ താഴെ ആയിരിക്കണം എന്നും 40 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാകണം എന്നുമുള്ള നിര്‍ദേശമാണ് നാസ വാണിജ്യ പങ്കാളികള്‍ക്ക് നല്‍കിയത്. 40 കിലോവാട്ട് കൊണ്ട് യുഎസില്‍ 33 വീടുകളില്‍ വൈദ്യുതി എത്തിക്കാനാകുമെന്ന് നാസ പറയുന്നു.

നിലവില്‍ ബഹിരാകാശ ദൗത്യങ്ങളുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സ് സൂര്യനാണ്. എന്നാല്‍ ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് കരുതുന്ന മേഖലകളില്‍ സൂര്യപ്രകാശം വളരെ കുറവുമാണ്. ആര്‍ട്ടെമിസ് ഉള്‍പ്പെടെ വിവിധ ബഹിരാകാശ ദൗത്യങ്ങള്‍ ലക്ഷ്യമിടുന്നത് ഇത്തരം മേഖലകളായതിനാല്‍ ഊര്‍ജോല്പാദനം വലിയൊരു വെല്ലുവിളിയായി മാറുന്നു. ഇവിടെയാണ് ആണവോര്‍ജം പോലുള്ള ബദല്‍മാര്‍ഗങ്ങളുടെ പ്രാധാന്യം.

ചന്ദ്രനിലെ ഒരു രാത്രി എന്നത് 14 ദിവസമാണ് ഇത്രയും നാള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഊര്‍ജം നിര്‍മിക്കുകയും സംഭരിക്കുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ സൂര്യനെ ആശ്രയിക്കാതെ തന്നെ ആണവ റിയാക്ടറുകളുടെ സഹായത്താല്‍ ചന്ദ്രനില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനാവും. ഇതുവഴി കാലാവസ്ഥയെയും സൂര്യപ്രകാശത്തേയും ആശ്രയിക്കാതെ ചന്ദ്രനില്‍ നിര്‍മിക്കുന്ന ഗവേഷണ കേന്ദ്രങ്ങളുടെയും ശാസ്ത്ര ഉപകരണങ്ങളുടെയും പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി തടസമില്ലാതെ ലഭിക്കും.