വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം തീകൊളുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപയും കോടതി വിധിച്ചു. തൃശൂര്‍ നെടുപുഴയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി നീതുവിനെ കൊന്ന കേസില്‍ വടക്കേക്കാട് സ്വദേശി നിധീഷിനെയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി ശിക്ഷിച്ചത്.

2019 ഏപ്രില്‍ നാലിനായിരുന്നു കൊലപാതകം. നീതുവിനെ വീടിനകത്ത് വച്ച് കുത്തി പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി അജിത്കുമാര്‍ കണ്ടെത്തിയിരുന്നു. കാക്കനാട് ഐടി കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങിയാണ് പുലര്‍ച്ചെ നീതുവിന്റെ വീട്ടിലെത്തിയത്.

ആസൂത്രിത കൊലപാതകത്തിനായി നിധീഷ് കത്തി ഓണ്‍ലൈനില്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റതിന് പുറമേ കഴുത്തില്‍ 12 കുത്തുകള്‍ ഏറ്റെന്ന് വ്യക്തമാക്കിയിരുന്നു. 2019 ഏപ്രിലില്‍ ആയിരുന്നു സംഭവം. കേസില്‍ സിറ്റി െ്രെകംബ്രാഞ്ച് അസി. പൊലീസ് കമ്മീഷണര്‍ സി ഡി ശ്രീനിവാസനാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം നടന്ന് ഒന്നര വര്‍ഷമായപ്പോഴേക്കും വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വ്വമാണ്.