തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സോഷ്യല്‍വര്‍ക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വര്‍ഗീയത ഇല്ലാതാക്കാന്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം വേണമെന്ന പ്ലസ് വണ്‍ സോഷ്യോളജി പാഠപുസ്‌കത്തിലെ പരാമര്‍ശമാണ് വിവാദമായത്. പുസ്തകത്തിലുണ്ടായ പിഴവ് ശ്രദ്ധയില്‍പ്പെടുന്നത് ഇപ്പോഴാണെന്നും പുസ്തകം അച്ചടിച്ചത് 2014-ലാണെന്നും പരാമര്‍ശം തിരുത്താന്‍ എസ്.ഇ.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് വണ്‍ ഹുമ്യാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹിക പ്രവര്‍ത്തനം എന്ന വിഷയത്തിലെ സാമൂഹ്യ ആശങ്കകള്‍ എന്ന പാഠഭാഗത്തിലാണ് വിവാദപരാമര്‍ശം. വര്‍ഗീയവിപത്തുകളെ കുറിച്ച് വിവരിക്കുന്ന പാഠഭാഗത്തില്‍ വര്‍ഗീയത മൂലം സാമൂഹിക ഐക്യം തകരാറിലാകുമെന്നും സാമുദായിക സംഘടനകള്‍ സാമൂഹ്യ, സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകുമെന്നും വിവരിക്കുന്നു.വര്‍ഗീയത ചെറുക്കുന്നതിനായി എട്ട് പരിഹാരമാര്‍ഗങ്ങളിൽ അഞ്ചാമത്തേതാണ് സാമുദായിക സംവരണത്തിനു പകരം സാമ്പത്തികസംവരണം ഏര്‍പ്പെടുത്തണമെന്നതാണ്.
പ്ലസ് വണ്‍ ക്ലാസുകളിലേക്കായി വേണ്ടി 2014 ല്‍ തയ്യാറാക്കിയ സോഷ്യല്‍വര്‍ക്ക് പാഠപുസ്തകമാണ് ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഇതിലെ പ്രസ്തുത പാഠഭാഗത്തിലെ പിശക് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്തലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ മാത്രമാണ് നാം ഉപയോഗിച്ചിരുന്നത്. കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 2014ല്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ തയാറാക്കിയ പാഠപുസ്തകങ്ങള്‍ യാതൊരു മാറ്റവും വരുത്താതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇത്തരത്തില്‍ തയ്യാറാക്കിയ എല്ലാ മലയാളം പാഠപുസ്തകങ്ങളും എസ്‌സിഇആര്‍ടി വെബ്സൈറ്റിലാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പാഠപുസ്തകം 2019ല്‍ തയാറാക്കിയതാണെന്ന വാര്‍ത്ത തെറ്റാണ്.- മന്ത്രി പറയുന്നു.