പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ; ആഘോഷമാക്കാൻ ബിജെപി

ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്ന ബിജെപി, മുന്നണിക്കൊപ്പം നേടിയത് 336 സീറ്റുകൾ. സമാനതകളില്ലാത്ത ചരിത്രവിജയത്തിലേക്ക് ഊർജം പകർന്നത് നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ തലപ്പൊക്കത്തേക്ക് നരേന്ദ്ര ദാമോദർദാസ് മോദി വളർന്നുയർന്നത് സ്വന്തം പ്രയക്തം ഒന്നുകൊണ്ടു മാത്രമാണ്.1950 സെപ്തംബർ 17 ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ദാമോദർദാസ് മുൾചന്ദ് മോദിയുടെയും ഹീരാബെന്നിൻറെ ആറുമക്കളിൽ മൂന്നാമനായി ജനനം. ചായക്കച്ചവടമായിരുന്നു അച്ഛൻറെ ഉപജീവനമാർഗം. ലക്ഷ്യബോധവും അതിന് വേണ്ടി പോരാടാനുള്ള മനസും, മോദിക്കുമുന്നിലെ കടമ്പകളെ ഓരോന്നായി ഇല്ലാതാക്കി.

ആർ എസ് എസ് കാര്യാലയത്തിലെ സഹായിയിൽനിന്ന് തുടങ്ങി, ബിജെപിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി, 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രി .. കണക്ക് കൂട്ടിയും കുറച്ചുമാണ് പ്രധാനമന്ത്രി പദം വരെ നരേന്ദ്ര മോദി വളർന്നത്. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന നേട്ടങ്ങൾക്ക് പരിധികളില്ലെന്നതാണ് നരേന്ദ്ര മോദി പകരുന്ന പാഠം.

പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷത്തിനായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാൾ ആഘോഷ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഇന്നേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരമാകും പാർട്ടി വിതരണം ചെയ്യുക. ഗുജറാത്തിൽ മോദിയുടെ മുഖാകൃതിയിൽ 72,000 ദീപങ്ങൾ തെളിയിക്കാനാണ് പാർട്ടി പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം 72 മരങ്ങൾ നടനും 72 കുപ്പി രക്തം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഡൽഹിയിൽ വിജയ് ഗോയൽ എംപി മോദിക്ക് വേണ്ടി 72 കിലോഗ്രാം ഭാരം വരുന്ന കേക്ക് മുറിച്ച് ആഘോഷിക്കാനാണ് പദ്ധിയിട്ടിരിക്കുന്നത്. ഒപ്പം രാജീവ് ചൗകിലെ മെട്രോ സ്‌റ്റേഷിനിൽ പൊതുജനങ്ങൾക്ക് മോദിക്കായി ആശംസ അറിയിക്കാൻ ‘വോൾ ഓഫ് ഗ്രീറ്റിംഗ്‌സ്’ ഉം സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിലെ ഒരു ഹോട്ടൽ 56 ഇഞ്ച് വരുന്ന താലി അവതരിപ്പിച്ചുകൊണ്ടാണ് മോദിയുടെ പിറന്നാൾ ആഘോഷമാക്കുന്നത്. 56 ഇഞ്ച് വരുന്ന ഈ സദ്യയിൽ 56 ഇനം ഭക്ഷണങ്ങളുമുണ്ടാകും. പത്ത് ദിവസത്തേക്കാണ് ഇത് ഉണ്ടാവുക. കൊണാട്ട് പ്ലേസിലെ ആർദോർ 2.1 എന്ന ഈ ഭക്ഷണശാലയിലെ താലിക്ക് 2,600 രൂപയാകും വില. പ്രധാനമന്ത്രിക്ക് ലഭിച്ച 1,200 സമ്മാനങ്ങളുടെ ലേലവും ഇന്ന് നടക്കും.