ആറുവയസ്സുകാരിയെ പീഡിപ്പിച്ചു, പുനലൂരിൽ 23കാരന് 37 വർഷം കഠിനതടവ് വിധിച്ച് കോടതി

പുനലൂർ : പോക്‌സോ കേസിൽ 23കാരന് 37 വർഷം കഠിനതടവ് വിധിച്ച് കോടതി. ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിവിധ വകുപ്പുകളിലായാണ് പത്തനംതിട്ട മലയാലപ്പുഴ ചെങ്ങറ സമരഭൂമിയിൽ വിനീഷ് ഭവനിൽ വിനീഷ് (23) ന് 37 വർഷം കഠിനതടവും പിഴയും കോടതി വിധിച്ചത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ഡി.ബൈജുവിന്റേതാണ് വിധി.

2018-ലാണ് കേസിനാസ്പദമായ സംഭവം. മലയാലപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പത്തനാപുരം പോലീസിന് കൈമാറി. സംഭവസ്ഥലം പത്തനാപുരം സ്റ്റേഷൻ അതിർത്തിയാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.

പിഴത്തുകയിൽനിന്ന്‌ 25,000 രൂപ അതിജീവിതയ്ക്കു നൽകാനും വിധിച്ചു. നഷ്ടപരിഹാരമായി അതിജീവിതയ്ക്ക് ഒരുലക്ഷം രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് ശുപാർശ ചെയ്തു.