വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 10-ന് മ്യൂസിയം പൊലീസ് സ്റ്റേഷനിൻ ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം രാഹുലിന് നോട്ടീസ് നൽകിയത്. കേസിൽ ജാമ്യം ലഭിച്ചവർക്കെതിരെ അപ്പീലുമായി കോടതിയെ സമീപിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു.

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിന്‍റെ വിശ്വസ്തരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. സംഘടനാ തിരഞ്ഞെടുപ്പിന് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയ കേസിൽ നാലു പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഡിവൈസുകളിൽ നിന്നും വ്യാജ തിരിച്ചറിയൽ കാർഡ് പിടികൂടിയെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. കേസിലെ രണ്ടു പ്രധാനപ്പെട്ട പ്രതികളെ രാഹുലിന്റെ കാറിൽ നിന്നാണ് പിടികൂടിയത്.

കേസിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷൻ രഞ്ജുവിനെയും പ്രതി ചേർത്തിട്ടുണ്ട്. പക്ഷേ രഞ്ജുവിനെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാണിച്ച് അപ്പീൽ നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി.