ആർഎസ്എസ് പ്രചാരകനും എഴുത്തുകാരനുമായ ആർ ഹരി അന്തരിച്ചു

മുതിർന്ന ആർഎസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനും വാഗ്മിയും പ്രഭാഷകനും ആയിരുന്ന ശ്രീ രംഗ ഹരി (93) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു.

ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.ഇംഗ്ലീഷും ഭാരതത്തിലെ സംസ്‌കൃതം ഉള്‍പ്പെടെയുള്ള മിക്ക ഭാഷകളിലും അദ്ദേഹം പ്രവീണനാണ്. നല്ല പ്രാസംഗികനാണ്. മികച്ച എഴുത്തുകാരനാണ്.നിരവധി ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാരതത്തിലെ എല്ലാ സംഘ മണ്ഡലങ്ങളിലും വ്യക്തി ബന്ധങ്ങള്‍.പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി വിദേശ രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

പതിമൂന്നാം വയസില്‍ തുടങ്ങിയതാണ് സംഘ ജീവിതം. അഞ്ചു ഭൂഖണ്ഡങ്ങളില്‍ സഞ്ചരിച്ചു. ഗുരുജി ഗോള്‍വല്‍ക്കര്‍, മധുകര്‍ ദത്താത്രേയ ദേവറസ്, പ്രൊഫ. രാജേന്ദ്ര സിങ്, കെ.എസ്. സുദര്‍ശന്‍, ഡോ.മോഹന്‍ ഭാഗവത് എന്നീ അഞ്ച് സര്‍സംഘചാലകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1930 ഡിസംബര്‍ 5ന് എറണാകുളത്ത് പുല്ലേപ്പടിയില്‍ തെരുവില്‍പ്പറമ്പില്‍ വീട്ടില്‍ ടി.ജെ. രംഗ ഷേണായിടെയും തൃപ്പൂണിത്തുറ സ്വദേശിനി പത്മാവതിയുടെയും മകന്‍.

എട്ട് മക്കളില്‍ രണ്ടാമനായിരുന്നു ആര്‍. ഹരി. മൂന്ന് സഹോദരന്മാര്‍. നാല് സഹോദരികള്‍. ഈസ്‌റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ വിജിലന്‍സ് ഓഫീസറായിരുന്ന അന്തരിച്ച ടി.ആര്‍. പുരുഷോത്തമ ഷേണായി, പരേതയായ വത്സല ബായ്, എഫ്എസിടിയില്‍ ഡെപ്യൂട്ടി ഫിനാന്‍സ് മാനേജറായിരുന്ന ആര്‍. സുരേന്ദ്ര ഷേണായ്, അഭിഭാഷകനായ ആര്‍. ധനഞ്ജയ് ഷേണായി, അന്തരിച്ച ജയാബായ്, അന്തരിച്ച വിശയ ബായ്, വിഷ്ണുപ്രിയ എന്നിവരാണ് സഹോദരങ്ങള്‍.