അമ്മ മരിച്ചെന്ന് അനിയന് ഇപ്പോഴും അറിയില്ല, അമ്മ എവിടെയെന്ന് ചോദിക്കുമ്പോള്‍ അമ്പലത്തില്‍ പോയെന്ന് പറയും, സാജന്‍ പറയുന്നു

മിമിക്രി വേദികളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച താരമാണ് സാജന്‍ പള്ളുരുത്തി. സിനിമകളിലും മിനിസ്‌ക്രീനിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ തന്റെ സഹോദരനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ കുറിച്ച് സാജന്‍ തുറന്ന് പറഞ്ഞത്. അച്ഛനും അമ്മയും മരിച്ചത് ഇപ്പോഴും അനിയന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടന്റെ വാക്കുകള്‍ ഇങ്ങനെ… ‘പ്രായം അന്‍പതിനോട് അടുക്കാറായെങ്കിലും കുട്ടികളുടെ മനസ്സാണ് സഹോദരന്. ഇപ്പോഴും ഭക്ഷണം വാരികൊടുക്കുകയും കുളിപ്പിയ്ക്കുകയും എല്ലാം വേണം. അമ്മയും അച്ഛനും മരിച്ച കാര്യം ഒന്നും ഇപ്പോഴും അവന്‍ അറിയില്ല. ഇപ്പോഴും അമ്മ എവിടെ പോയി എന്ന് ചോദിക്കും. കൂടാതെ ഭക്ഷണം കഴിക്കാന്‍ കൊടുക്കുമ്പോള്‍ അച്ഛനും അമ്മയും കഴിച്ചോ എന്നാണ് ആദ്യം ചോദിക്കുന്നത്.

ഈ രണ്ട് ദിവസം മുന്‍പ് പോലും അമ്മയെ കുറിച്ച് ചോദിച്ചിരുന്നു. കുളിപ്പിക്കുമ്‌ബോഴായിരുന്നു തിരക്കിയത്. അമ്ബലത്തില്‍ പോയി എന്ന പറഞ്ഞതോടെ അത് വിശ്വസിച്ചു. അത് അവന്‍ വിശ്വസിക്കും അമ്മയുടെ സ്ഥാനത്ത് നിന്നാണ് എന്റെ ഭാര്യ അവനെ നോക്കുന്നത്. അമ്മ മരിച്ചിട്ട് പതിനാല് കൊല്ലമായി. ബിപി കൂടിയിട്ടാണ് മരിക്കുന്നത്. അമ്മയുടെ അവസാനകാലം വരെ അനിയെ കുറിച്ചുള വേദനയായിരുന്നു അമ്മയ്ക്ക്. നാല് വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. 9 വര്‍ഷമായി കിടപ്പിലായിരുന്നു. ഒരു അകത്ത് അച്ഛനും, മറ്റേ അകത്ത് അനിയനും കിടപ്പിലായ സമയത്ത് ഒന്‍പത് വര്‍ഷത്തോളം ഞാന്‍ എല്ലാത്തില്‍ നിന്നും ബ്രേക്ക് എടുത്തു.

അനിയന്‍ ഒരിക്കലും എനിക്കൊരു ഭാരമല്ല, എന്റെ ഭാഗ്യമാണ്. അവനെ പോലെയുള്ളവര്‍ ദൈവ തുല്യരാണ്. അങ്ങനെ ഒരാള്‍ വീട്ടില്‍ ഉണ്ടാവുക എന്നാല്‍ വലിയ സങ്കടമാണ്, എന്നാല്‍ അത്തരം വീടുകളില്‍ എന്നും ഒരു ഐശ്വര്യം ഉണ്ടാവും. എന്റെ അമ്മ പറയും, അവന്റെ ബുദ്ധിയും കഴിവും കൂടെയാ എനിക്ക് കിട്ടിയത് എന്ന്. അത് ഞാനും വിശ്വസിയ്ക്കുന്നു.’