രഹസ്യമൊഴിയിലെ വിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോർത്തിയതാണു തന്റെ ജീവൻ അപകടത്തിലായത് സ്വപ്ന

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു കേരളത്തിലെ ഉന്നതരായ വ്യക്തികൾ നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങളെപ്പറ്റി താൻ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോർത്തിയതാണു തന്റെ ജീവൻ അപകടത്തിലായതെന്ന് സ്വപ്ന സുരേഷ്.

മുഖ്യമന്ത്രി, കുടുംബാംഗങ്ങൾ, മുൻമന്ത്രി കെ.ടി.ജലീൽ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തുടങ്ങിയവരുടെ ഇടപെടലുകളെക്കുറിച്ചുള്ള രഹസ്യ സ്വഭാവമുള്ള വെളിപ്പെടുത്തലുകൾ ചോദ്യം ചെയ്യലിൽ കസ്റ്റംസിനോടു നടത്തിയിരുന്നു.‌‌‍‌

ഇതിനുള്ള തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിലുണ്ട്. വെളിപ്പെടുത്തിയ കാര്യങ്ങളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്തു രഹസ്യമൊഴിയായും ഇവ കസ്റ്റംസ് രേഖപ്പെടുത്തി. ഇതിലെ വിവരങ്ങൾ കസ്റ്റംസ് തന്നെ ആരോപണവിധേയർക്കു ചോർത്തിയെന്ന വിമർശനമാണു കോടതിയുടെ സംരക്ഷണം ആവശ്യപ്പെട്ടു സ്വപ്ന നൽകിയ പരാതിയിൽ ഉന്നയിക്കുന്നത്.

എന്നാൽ, കേസിൽ ജാമ്യം ലഭിച്ച ശേഷം സ്വപ്ന ഉന്നയിക്കുന്ന ആരോപണങ്ങളുടെ വിശ്വാസ്യത പരിശോധിക്കണമെന്ന നിലപാടാണു കേന്ദ്ര ഏജൻസികൾ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ ഉന്നയിക്കുന്ന ഗൗരവസ്വഭാവമുള്ള ആരോപണങ്ങൾ നേരത്തെ മൊഴിയായി നൽകിയിട്ടുണ്ടെന്ന സ്വപ്നയുടെ നിലപാടിനെ കസ്റ്റംസും ഇഡിയും തള്ളി. പുതിയ മൊഴി പരിശോധിച്ച ശേഷം മാത്രമേ അതിനു തെളിവുണ്ടോയെന്നു കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും കേന്ദ്ര ഏജൻസികൾ പറഞ്ഞു.