കുഞ്ഞിനെയോർത്ത് അന്ന് മാത്രമാണ് കരഞ്ഞത്, പിന്നീടൊരിക്കലും എനിക്ക് കരയേണ്ടി വന്നിട്ടില്ല- സലീം

മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂരും മകളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മകൾക്ക് ജീവിതത്തിൽ ചില കുറവുകളുണ്ടെങ്കിലും അതൊന്നും മാനിക്കാതെയാണ് സലീം മകളെ വളർത്തുന്നത്. മകളുടെ കുറവുകളെ അറിയിക്കാതെ… അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി ഹൃദയത്തോട് ഒട്ടി നിൽക്കുന്ന അച്ഛനാണ് സലീം. ഈ ലോകത്തിന്റെ സൗന്ദര്യം താൻ കണ്ടത് മകൾ ഹന്നയിലൂടെയായിരുന്നുവെന്ന് സലിം പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ മകളെക്കുറിച്ച് സലീം പറഞ്ഞവാക്കുകളാണ് ചർച്ചയാവുന്നത്. വാക്കുകൾ,

എന്റെയും സുമീറയുടേയും ജീവിതത്തിലേക്ക് പടച്ചോൻ മൂന്നാമതായി തന്ന നിധിയാണ് ഹന്നക്കുട്ടി. മൂത്തയാൾ സിനാൻ പ്ലസ്ടു കഴിഞ്ഞു . രണ്ടാമത്തവൾ സന പത്താം ക്ലാസിലും. സുമീറ മൂന്നാമതും ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും വല്യ സന്തോഷം. ഏറ്റവും മികച്ച ആശുപത്രിയിൽ തന്നെ കൊണ്ടുപോയി. ഗർഭിണികൾക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ നടത്തുന്ന ഇഎസ്ആർ പരിശോധനയും ആ സമയത്ത് നടത്തി. അപ്പോഴൊന്നും കാര്യമായ പ്രശ്നങ്ങൾ കണ്ടില്ല. വിധിയുടെ കണക്കു പുസ്തകത്തിൽ പടച്ചോൻ എഴുതി ചേർത്തത് മറ്റൊന്നായി. ‘നിങ്ങളുടെ കുഞ്ഞിനു ‘രണ്ട് വിരൽ ഇല്ല….’ എന്ന് മാത്രമാണ് ആദ്യം ഡോക്ടറും ആശുപത്രി അധികൃതരും പറഞ്ഞത്. വിരലുകൾ ഇല്ലെങ്കിലും കുഞ്ഞിനു മറ്റു കുഴപ്പങ്ങൾ ഒ ന്നും ഇല്ലല്ലോ എന്നോർത്തു സ്വയം സമാധാനിച്ചു

ഒടുവിൽ ഞാനാ കാഴ്ച കണ്ടു. വെന്റിലേറ്ററിനുള്ളിൽ ഞങ്ങളുടെ കുഞ്ഞ്. കഷ്ടിച്ച് 950 ഗ്രാം തൂക്കം മാത്രം. കുഞ്ഞിന് സാധാരണ ഉണ്ടാകേണ്ട ശാരീരിക വളർച്ചയൊന്നും തന്നെയില്ല. ശ്വാസമെടുക്കാൻ വെമ്പുന്ന ആ കുഞ്ഞു ജീവനെ വാതിൽ വട്ടത്തിലൂടെ ഞാൻ കണ്ടു. അവളെയോർത്ത് അന്ന് മാത്രമാണ് ഞാൻ കരഞ്ഞത്. പിന്നീടൊരിക്കലും എനിക്ക് കരയേണ്ടി വന്നിട്ടില്ല.