തിരുവനന്തപുരം/ ഒടുവിൽ ആ നുണ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ തിരുത്തി. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന ഇ.പി. ജയരാജൻ നടത്തിയ പ്രസ്താവനയാണ് തിരുത്തിയത്. യൂത്ത്കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്നത് വെറും തോന്നൽ മാത്രമായിരുന്നു എന്നാണ് എൽ ഡി എഫ് കൺവീനർ പറഞ്ഞിരിക്കുന്നത്.
പ്രതിഷേധിക്കാനെത്തിയവർ മദ്യപിച്ചപോലെയാണ് തോന്നിയതാണെന്നു വാർത്താസമ്മേളനത്തിൽ ഇ.പി. ജയരാജൻ പറയുകയുണ്ടായി. മെഡിക്കൽ പരിശോധനയിൽ ഇരുവരും മദ്യപിച്ചിരുന്നില്ലെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞത് പച്ച കള്ളമാണെന്നും തെളിയുകയായിരുന്നു. അതേസമയം വി.ഡി. സതീശനും കെ. സുധാകരനും കൂടിയാണ് അക്രമികളെ വിമാനത്തില്‍ കയറ്റിവിട്ടതെന്നും, സാമാന്യ ബോധമുള്ള ഒരു മനുഷ്യനും ചെയ്യുന്നതല്ല അവര്‍ ചെയ്തതതെന്നും ഇ.പി. ജയരാജൻ പറഞ്ഞിട്ടുണ്ട്.
സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ കിടന്നിട്ടുള്ള സ്വപ്നയാണ് ഇപ്പോള്‍ യുഡിഎഫിന്റെ പ്രധാന സംരക്ഷക. ഗാന്ധിസവും നെഹ്റുയിസവുമൊക്കെ വിട്ട് കോണ്‍ഗ്രസ് ഇപ്പോള്‍ മറ്റു ചില ഇസത്തിന് പുറകെയാണെന്നും ഇ.പി. ജയരാജന് പരിഹസിച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ അക്രമം ഉണ്ടാവാന്‍ പോകുമ്പോൾ പ്രതിരോധിക്കുകയാണ് ചെയ്തത്. അതിന് വിമാനകമ്പനി തന്നോട് നന്ദി പറയണം. ഒരു വെടിവെപ്പുണ്ടാക്കി സംഘര്‍ഷത്തിനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും ഇ.പി. ജയരാജൻ കുറ്റപ്പെടുത്തുകയുണ്ടായി.
അതേസമയം, യൂത്ത് കോൺഗ്രീസുകാർ മദ്യപിച്ച് ലക്ക് കേട്ടാണ് എത്തിയതെന്ന് പറഞ്ഞ ഇ പി ജയരാജനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ രംഗത്ത് വന്നിരുന്നു. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഇ പി ജയരാജനെ വെല്ലുവിളിച്ച ഷാഫി പറമ്പിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി അവരുടെ മെഡിക്കൽ പരിശോധന നടത്തട്ടെ എന്നാണ് അപ്പോൾ തന്നെ പ്രതികരിച്ചിരുന്നത്. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കിൽ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണമെന്നും, ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തിയിരുന്നു.