എന്റെ വസ്ത്രത്തിന് പണം കൊടുക്കുന്നത് ഞാനോ എന്റെ വീട്ടുകാരോ ആണ്, പിന്നെ നിങ്ങള്‍ക്കെന്ത്- സാനിയ

മലയാളത്തിന്റെ ശ്രദ്ധേയരായ യുവനടിമാരില്‍ ഒരാളാണ് സാനിയ. സിനിമകളിലെന്ന പോലെ തന്നെ മോഡലിങ്ങിലും സാനിയ ഇയ്യപ്പന്‍ തിളങ്ങാറുണ്ട്. ബാലതാരമായി സിനിമയിലെത്തിയെങ്കിലും ക്വീനിലൂടെയാണ് നായികയാവുന്നത്. അഭിനയിച്ച കഥാപാത്രങ്ങളെക്കാള്‍ സാനിയയെ ശ്രദ്ധേയമാക്കിയത് താരത്തിന്റെ വസ്ത്രധാരണം തന്നെയാണ്. താരം ഷെടര്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പലപ്പോഴും മോശം കമന്റുകളാണ് ലഭിക്കാറ്…ഇപ്പോള്‍ സോഷ്യല്‍ മീഡയയിലും മറ്റും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ.

വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് താനും ഇരയായിട്ടുണ്ടെന്നും സാനിയ പറയുന്നു. എന്നാല്‍ താന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പണം അച്ഛനോ അമ്മയോ താനോ ആണ് കൊടുക്കുന്നത്. തനിക്കിഷ്ടമുള്ളതാണ് ധരിക്കുന്നത്. വീട്ടിലും എതിര്‍പ്പില്ല. വിമര്‍ശനങ്ങളെ താന്‍ ശ്രദ്ധിക്കാറില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും സാനിയ വ്യക്തമാക്കുന്നു. കൂടാതെ ചെറിയ ഒരു ചുറ്റുവട്ടമാണ് എന്റെ ലോകം. ആ ലോകത്ത് കഴിയുന്നവര്‍ക്ക് എന്നെ വിമര്‍ശിക്കാന്‍ അധികാരവും അവകാശവുമുണ്ട്. അല്ലാതെ എവിടെയോ ഉള്ളവര്‍ക്ക് എന്നെ കുറ്റപ്പെടുത്താന്‍ എന്ത് അധികാരമാണ് ഉള്ളതെന്ന് സാനിയ ചോദിക്കുന്നു

മറ്റുള്ളവര്‍ എന്ത് പറയുമെന്ന് താന്‍ ചിന്തിക്കാറില്ലെന്നും അത് തന്നെ ബാധിക്കാറില്ലെന്നും സാനിയ പറയുന്നു. എന്നാല്‍ വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നും താരം പറയുന്നുണ്ട്. മാത്രമല്ല പതിനേഴ് വയസുള്ള പെണ്‍കുട്ടിയാണ് താനെന്നും. തനിക്ക് തന്റേതായ കാഴ്ചപ്പാടുകളുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഒരു സംഭവമുണ്ടായാല്‍ പ്രതികരിക്കാതിരിക്കുകയാണ് വേണ്ടതെന്ന ധാരണയാണ് പലര്‍ക്കെന്നും താരം പറഞ്ഞു.

എന്തെങ്കിലും ഉണ്ടാകുമ്പോള്‍ പ്രതികരിക്കാതെയിരിക്കാന്‍ താന്‍ ലൂസിഫറിലെ ജാന്‍വിയെ പോലെയല്ലെന്ന് സാനിയ പറയുന്നു. ജീവിതത്തില്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും അങ്ങനെ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എന്ത് കരുതുമെന്ന് താന്‍ ചിന്തിക്കാറില്ല. സിനിമാ താരം എന്നതിനേക്കാളുപരിയായി ഒരു വ്യക്തികൂടിയാണ് താനെന്നും എല്ലാവരേയും പോലെയാണ് താനെന്നും ഒരു സാധാരണ പെണ്‍കുട്ടിയുടെ മനോവ്യാപാരം തന്നെ തനിക്കുമുണ്ടെന്നും താരം പറയുന്നു. ക്വീൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ സാനിയ പ്രേതം 2, ലൂസിഫർ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിലെത്തി.