വിരാട് കൊഹ്‌ലിക്ക് സുരക്ഷാ ഭീഷണി, അഹമ്മദാബാദില്‍ നാല് ഭീകരര്‍ പിടിയില്‍

അഹമ്മദാബാദ്: വിരാട് കോഹ്ലിയുടെ സുരക്ഷാ ഭീഷണി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ആയുധങ്ങളും സംശയാസ്പദമായ വീഡിയോകളും മെസേജുകളും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

സുരക്ഷാ കാരണങ്ങളാല്‍, രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്ററിന് മുമ്പുള്ള ഏക പരിശീലനം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച അഹമ്മദാബാദിലെ ഗുജറാത്ത് കോളജ് ഗ്രൗണ്ടില്‍ വച്ചായിരുന്നു ആര്‍സിബിയുടെ പരീശിലനമെങ്കിലും അവസാനനിമിഷം ടീം അധികൃതര്‍ റദ്ദാക്കുകയായിരുന്നു. വീരാട് കൊഹ്‌ലിയുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കയെ തുടര്‍ന്നാണ് ഇവ ഉപേക്ഷിച്ചതെന്നണ് റിപ്പോര്‍ട്ടുകള്‍.

ആര്‍സിബി തങ്ങളുടെ പരിശീലന സെഷന്‍ റദ്ദാക്കിയതും ഇരുപക്ഷവും വാര്‍ത്താസമ്മേളനം നടത്താത്തതിന് പിന്നിലെയും പ്രാഥമിക കാരണം വിരാട് കോഹ്ലിയുടെ സുരക്ഷാ ഭീഷണിയാണെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് വിവരങ്ങള്‍ രാജസ്ഥാനെയും ആര്‍സിബിയെയും അറിയിക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ പരിശീലനം തുടര്‍ന്നു. പ്രാക്ടീസ് സെഷന്‍ റദ്ദാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ആര്‍സിബി കൃത്യമായ കാരണങ്ങളൊന്നും പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ആര്‍സിബിയും രാജസ്ഥാനും അഹമ്മദാബാദില്‍ ഇറങ്ങിയത്.