വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ തെറ്റ് സമ്മതിച്ച് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമൽ. എന്നാൽ കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻ്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദ കമാൽ ഇപ്പോൾ വാദിക്കുന്നത്. ലോകായുക്തയക്ക് മുന്നിലാണ് ഷാഹിദ കമാലിന്റെ വിശദീകരണം. വിയറ്റ്നാം സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
2009 ലും 2011ലും തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വച്ചതിൽ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സർവകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ രേഖ. എന്നാൽ 2016-ൽ അണ്ണാമല സർവകലാശാലയിൽ നിന്നുമാണ് താൻ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം. തൻ്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുകളുണ്ടെന്നും വനിതാ കമ്മിഷനിൽ ഷാഹിദാ കമാൽ സമ്മതിച്ചിട്ടുണ്ട്.
വട്ടപ്പാറ സ്വദേശി അഖില ഖാൻ നൽകിയ പരാതിയിലാണ് ലോകായുക്ത ഷാഹിദ കമാലിന് നോട്ടീസയച്ചത്. ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ രേഖകള്‍ സമർപ്പിച്ചുവെന്നായിരുന്നു ഹർജി. ഷാഹിത കമാലിൻെറ ഡോക്ടറേറ്റും വ്യാജമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.