സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു എന്നിവർക്കാണ് ജോലിയിൽ പ്രവേശനം നൽകിയിരിക്കുന്നത്. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നത്.

അതേസമയം, കേസില്‍ പ്രതിയായ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിന് താൻ ഉത്തരവാദിയല്ലെന്നും ആ സമയത്ത് സ്പോർട്സ് മീറ്റിന്റെയും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെയും തിരക്കിലായിരുന്നെന്ന് അരുൺ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.

കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ ആദ്യഘട്ട കുറ്റപത്രം നൽകിയിട്ടുണ്ട്. 20 പ്രതികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം.
ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥിനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.