കങ്കണയെ മാനസികാരോഗ്യ കേന്ദ്രത്തിലോ ജയലിലോ അടക്കണമെന്ന് ശിരോമണി അകാലിദള്‍ നേതാവ്

ന്യൂഡെല്‍ഹി:  പലപ്പോഴും സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തുന്ന ബോളിവുഡ് നടി കങ്കണ റണാവതിനെതിരെ പരാതി നല്‍കി ശിരോമണി അകാലിദള്‍ നേതാവും ഡെല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമിറ്റി പ്രസിഡന്റുമായ മന്‍ജീന്ദര്‍ സിങ് സിര്‍സ. കങ്കണ വെറുപ്പുകളുടെ നിര്‍മാണ കേന്ദ്രമാണെന്നും നടിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നടിയെ ജയിലിലോ അല്ലെങ്കില്‍ മാനസികാരോഗ്യ കേന്ദ്രത്തിലോ ആക്കണമെന്ന് സിര്‍സ പറഞ്ഞു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതും കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടും കങ്കണ നടത്തിയ പരാമര്‍ശത്തിലാണ് മന്‍ജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തിയത്. കങ്കണക്കെതിരെ ഡെല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പും സിര്‍സ ട്വിറ്റെറില്‍ പങ്കുവച്ചു. ‘വളരെ വിലകുറഞ്ഞ മാനസികാവസ്ഥയാണ് കങ്കണ പ്രസ്താവനകളിലൂട ഉയര്‍ത്തിക്കാട്ടുന്നത്. ഖലിസ്ഥാന്‍ ഭീകരര്‍ കാരണമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളഞ്ഞതെന്ന പ്രസ്താവന കര്‍ഷകരോടുള്ള അനാദരവാണ്. അവര്‍ വെറുപ്പിന്റെ നിര്‍മാണ കേന്ദ്രമാണ്’ -സിര്‍സ ആരോപിച്ചു.

‘ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ സര്‍കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. അവരുടെ സുരക്ഷവലയവും പത്മശ്രീയും ഉടന്‍ പിന്‍വലിക്കണം. അവരെ മാനസികാരോഗ്യ കേന്ദ്രത്തിലോ ജയലിലോ അടക്കണം’ -സിര്‍സ പറഞ്ഞു.

കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള തീരുമാനം ദുഃഖകരവും നാണക്കേടും നീതിക്ക് നിരക്കാത്തതുമാണെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. തിരഞ്ഞെടുക്കപ്പെട്ട സര്‍കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമായി മാറും. ഇങ്ങനെയാകണമെന്ന് ആഗ്രഹിച്ചിരുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നുമായിരുന്നു കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.