ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം

കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകി പ്രസിഡന്റ് ഗോത്തബയ രജപക്സെ. രാജി വെച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറി. അക്രമ സംഭവങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു.

പ്രക്ഷോഭകർ വളഞ്ഞ ഔദ്യോഗിക വസതിയിൽ നിന്ന് പുലർച്ചെ പട്ടാള കാവലിൽ രക്ഷപ്പെട്ട ഓടുകയായിരുന്നു മഹിന്ദ രാജ്പക്സെ. ഔദ്യോഗിക വസതിക്കു നേരെ സമരക്കാർ പെട്രോൾ ബോംബ് എറിഞ്ഞതോടെയാണ് മഹിന്ദ സൈന്യത്തിന്റെ സഹായം തേടിയത്. സമരക്കാരെ വെടിവെച്ചോടിച്ച സൈന്യം നേരം പുലരും മുൻപേ കനത്ത കാവലിൽ മഹിന്ദ രാജപക്സെയെ രഹസ്യ താവളത്തിലേക്ക് മാറ്റി.

ട്രിങ്കോമാലി നേവൽ ബേസ് വഴി രജപക്സെ രക്ഷപ്പെട്ടേക്കും എന്ന അഭ്യൂഹം പരന്നതോടെ അവിടെയും ജനം തടിച്ചു കൂടി. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങൾക്കു പുറത്തു കാവൽ നിൽക്കുകയാണ് സമരക്കാർ. ക്രമസമാധാന തകർച്ചയുടെ പേരിൽ മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി.