കാത്തിരുന്ന് ജനിച്ച ഇരട്ടകുട്ടികളെ ഒന്നു കൊഞ്ചിക്കുകപോലും ചെയ്യാതെ ശ്രുതി ടീച്ചർ യാത്രയായി

ഉറ്റവരുടെയും ഉടയവരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമായി.ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കണ്‍മണികളെ തനിച്ചാക്കി ശ്രുതി ടീച്ചര്‍ യാത്രയായി.വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച ഇരട്ടകളായ കണ്‍മണികളെ മാറോടണക്കാനാവാെതയാണ് ശ്രുതി യാത്രയായത്. കൂത്താളിയിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കല്ലാട്ട് മീത്തല്‍ ഒ.സി. നാരായണന്‍ നായരുടെ മകളും പേരാമ്പ്ര സില്‍വര്‍ കോളെജ് അധ്യാപികയുമായ ശ്രുതി പ്രസൂണ്‍ (33) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്.

പ്രസവത്തിനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രുതി രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്‍കി ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ പത്ത് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയുമായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ ജിവന്‍ നിലനിര്‍ത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

വെന്റിലേറ്ററില്‍ ജീവന് വേണ്ടി മല്ലിടുമ്പോഴും 33 കാരി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുതന്നെയായിരുന്നു ഉറ്റവരുടെ പ്രതീക്ഷ. എന്നാല്‍ ഉറ്റവരും ഉടയവരും നടത്തിയ പ്രാര്‍ത്ഥനകളെല്ലാം വിഫലമായി. ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ശ്രുതി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.മൃതദേഹം കൂത്താളിയിലെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു. മാതാവ് ഇന്ദിര. ഭര്‍ത്താവ് പ്രസൂണ്‍ പെരുവയല്‍ (ബെന്‍സ് കാര്‍ കോഴിക്കോട്). സേഹാദരി ശ്രേയ.